Wednesday, September 16, 2009

ഒരു ചുള്ളിക്കാടന്‍ സന്തോഷം

ഗൂഗ്‌ള്‍ റീഡറില്‍ ഇഞ്ചിപ്പെണ്ണു പങ്കുവച്ച ഇനങ്ങളില്‍ നിന്നാണ്‌ ഇന്നുരാവിലെ ചുള്ളിക്കാടിന്റെ ബ്ലോഗില്‍ എത്തിയത്. അതീവമായ സന്തോഷം തോന്നി ആ ബ്ലോഗു കണ്ടപ്പോള്‍. ചുള്ളിക്കാടാണു ബ്ലോഗിനായി ആദ്യം ഉണ്ടായ കവി. പത്തുരൂപയ്ക്കു മുകളില്‍ തന്റെ പുസ്തകങ്ങള്‍ക്ക് വിലയിട്ടാല്‍ ദരിദ്രരായ വായനക്കാര്‍‌ക്ക് വാങ്ങാന്‍ കഴിയാതെവരും എന്നതുകൊണ്ട് വില പത്തുരൂപയില്‍ താഴെ ഒതുക്കണമെന്ന് പ്രസാധകരോടു ശാഠ്യം പിടിച്ചവന്‍. ഭരണകൂടം തരുന്ന അവാര്‍‌ഡുകള്‍ ചങ്ങലകളാണെന്നു തിരിച്ചറിഞ്ഞ് തന്നെ അവാര്‍‌ഡുകള്‍ക്കു പരിഗണിക്കരുതെന്നു കട്ടായം പറഞ്ഞവന്‍. അതെ, ജനകീയ കവി, മനസ്സുകൊണ്ട് ആദിബ്ലോഗുകവി. ഇപ്പോള്‍ ആ ബ്ലോഗിലൂടെ സങ്കല്പം യാഥാര്‍‌ത്ഥ്യമാകുന്നു.

ഇന്നു വീണ്ടും വായിക്കുമ്പോള്‍ ചില പഴയ ചുള്ളിക്കാടന്‍ കവിതകളില്‍ അനാവശ്യമായ ഒച്ചയും, ബഹളങ്ങളുമൊക്കെ തോന്നാറുണ്ട്. എങ്കിലും അവയെല്ലാം ആദ്യമായി വായിക്കുമ്പോള്‍ എന്റെ ചുവപ്പിന്‌ ചോര ചാറിയ നിറമായിരുന്നു; നീലയ്ക്ക് നീണ്ടമൗനത്തിലേക്കു കുഴഞ്ഞുവീഴുന്ന രാപ്പക്ഷികളുടെ ചിറകുകളുടെ നിറമായിരുന്നു; പച്ചയ്ക്ക് കുന്നിന്‍‌മുകളിലെ കാറ്റാടിമരങ്ങള്‍ പണിയുന്ന മഹാസേതുവിന്റെയും, വെള്ളയ്ക്ക് അന്ന പുറപ്പെട്ട ഹിമദൂരങ്ങളുടെയും നിറവും. ഇന്നീ ചാരനിറങ്ങള്‍ക്കു നടുവില്‍ ജീവിക്കുമ്പോഴും അവയൊക്കെ ഓര്‍‌ക്കാന്‍ സുഖം.

കാര്യമെന്തൊക്കെയായാലും, ഇപ്പോള്‍ അധികം കവിതകളെഴുതുന്നില്ലെങ്കിലും, ചുള്ളിക്കാടു ചുള്ളിക്കാടല്ലേ? ആ പഴയ കവിതകള്‍ ജീവിതത്തില്‍ നിന്നും മാറ്റിയാല്‍ ഈ ജീവിതം വെറും പൂജ്യമല്ലേ?

2 comments:

  1. ഈ കമെന്ടിന്ടെയ് ഉത്തരവാദി ഈ ഭൂതം ....വര്‍ത്തമാന കവികളെല്ലാം പണവും പ്രസസ്തിയും തേടി ....കവിത രംഗത്ത് മാത്രമല്ല മറ്റു മേച്ചില്‍ പുറങ്ങള്‍ തേടി അലയുന്ന ഈ വര്‍ത്തമാന കാലത്ത്‌ ....ആഗോളം എന്ന വാക്ക്‌ അത്രയ്ക്ക് പരിചിതമല്ലതിരുന്ന ആ ഭൂത കാലം ഓര്‍ക്കുന്നു ....എന്നാലും കവി ജാടകള്‍ മാറ്റിവച്ച് ഈ എളിയ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ സന്മനസ്സു കാണിച്ചതിന് നന്ദി ചുള്ളികാടന്‍ ചേട്ടാ ....ചുള്ളിക്കാട് ഒരു കൊടുംകാടായ്‌ മാറട്ടെ ....

    ReplyDelete

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌