Wednesday, April 7, 2010

ഗോപാലകൃഷ്ണലീലാരഹസ്യം

[കല്ലു ചൂടായിക്കിടക്കുന്നതിനാൽ ഞാനും ഒരു ദോശ ചുടുന്നു. ഇതു വായിക്കുന്നതിനുമുമ്പ് ഇതും, ഇതും ഒക്കെ വായിച്ചാൽ നന്നായിരിക്കും.]

* ഡോക്ടറേറ്റ്. ഒരു ഡോക്ടറേറ്റൊക്കെയുള്ളയാൾ വിഡ്ഢിത്തം വിളിച്ചുപറയുമെന്ന് സാധാരണക്കാരാരും വിശ്വസിക്കില്ലല്ലോ.
* ‘എനിക്കു ജനിക്കാതെ പോയ അമ്മാവനാണു സാർ സാർ’ എന്ന് എല്ലാവരുടെ മനസ്സിലും തോന്നിക്കുന്ന പെരുമാറ്റം. അതിൽ നിന്നുണ്ടാവുന്ന ഇഷ്ടം.
* തമാശ പറയാനുള്ള കഴിവ്. അതുപറയുമ്പോഴും സ്വയം കോമാളിയാകാതിരിക്കാനുള്ള വകതിരിവ്.
* വള്ളുവനാടൻ ഭാഷ. ഞങ്ങൾ തെക്കന്മാരൊക്കെ സംസ്കാരശൂന്യരാണല്ലോ. ‘ഇല്യ’ എന്നു പറയുന്നവന് ‘ഇല്ലെടേ’ എന്നു പറയുന്നവനെക്കാളും തികച്ചും സംസ്കാരം കൂടും.
* സംസ്കൃതവാക്കുകളും വരികളും പുട്ടിനു തേങ്ങപോലെ ഇടാനുള്ള കഴിവ്. ദേവഭാഷ കേൾക്കുമ്പോൾ നമ്മൾ അറിയാതെ മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിടുമല്ലോ.
* അതിഖരങ്ങളിലും, ഘോഷങ്ങളിലും ഉള്ള ഊന്നൽ. ഇതു വളരെ പ്രധാനമാണ്; അതിഖരം ശുദ്ധമായി ഉച്ചരിക്കുന്നവൻ മോശക്കാരനാവാൻ വഴിയില്ല എന്നാണു പൊതുവെ നാട്ടുനടപ്പ്.
* താൻ പുകഴ്ത്തിപ്പറയുന്നത് സദസ്യരുടെ പൂർവ്വികരുടെ (ഉള്ളതോ, ഇല്ലാത്തതോ) ആയ കഴിവിനെയായതുകൊണ്ട് സദസ്സിനതു പിടിക്കും എന്ന തിരിച്ചറിവ്. സ്വന്തം അപ്പൂപ്പന്മാർ ബുദ്ധിരാക്ഷസൻ‌മാരായിരുന്നു എന്നു ഒരു സാറ് പറഞ്ഞാൽ വിശ്വസിക്കാൻ എല്ലാർക്കും ഒരു ഇഷ്ടം കാണുമല്ലോ.
* എല്ലാത്തിലും ഉപരിയായി, അപാരമായ ആത്മവിശ്വാസം. മുകളിലുള്ള കാര്യങ്ങളൊക്കെയുള്ളതുകൊണ്ട് ഇത്തിരി മണ്ടത്തരവും നുണയുമൊക്കെ പറഞ്ഞാലും ആരു ചോദ്യം ചെയ്യാൻ?