Saturday, May 15, 2010

കാളി

സ്ത്രീ - അവൾ കാമുകിയാണ്, ഭാര്യയാണ്, തേങ്ങയാണ് എന്നൊക്കെ പ്രാസത്തിനു പറയാം. അവൾ കാളിയുമാണ് എന്നു പൊതുജനത്തിനൊരു വിശ്വാസം വന്നാൽ ഫെമിനിസം ജയിച്ചു എന്നു പലപ്പോഴും തോന്നാറുണ്ട്.

സവർ‌ണ്ണ ഹിന്ദു ദേവീദേവന്മാരുടെ ഇടയിലെ ഏറ്റവും രൌദ്രത കാളിക്കുതന്നെയാവണം. ഇത്രയും ഭീകരതയുള്ള പുരുഷദൈവങ്ങൾ പോലും ഒന്നുമില്ല. ചോരക്കണ്ണും, നെഞ്ചുവരെ നീളുന്ന നാക്കും, മുറിച്ച തലകൾ കോർ‌ത്ത മാലയും, കൊടുവാളും - ആണുങ്ങളുടെ പേടികളെല്ലാം കൂടി ഉറഞ്ഞുണ്ടായ സ്ത്രീരൂപം.

13-ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഉണ്ണുനീലീസന്ദേശത്തിൽ, കാളിയുടെ മുഴുവൻ ഭാവവും കാണിക്കുന്ന ഒരു ശ്ലോകമുണ്ട്. പനയന്നാർകാവിലെ പ്രതിഷ്ഠയായ ഭദ്രകാളിയെയാണ് പരാമർ‌ശിച്ചിരിക്കുന്നത്. ശ്ലോകം ഇങ്ങനെ:

"കച്ചയ്ക്കൊക്കെക്കതിനനെ മുറിച്ചുച്ചകൈർദ്ദിഗ്ഗജേന്ദ്രാ-
നച്ചച്ചച്ചോ! ശിവശിവ! മഹാഘോരമോരോ യുഗാന്തേ
പച്ചച്ചോരിക്കളി വെതുവെതെക്കോരിയാരക്കുടിച്ചോ-
രെച്ചിൽക്കിണ്ണം തവ വിയദിദം ദേവി! തുഭ്യം നമോസ്തു.


[അല്ലയോ ദേവീ; ഉച്ചകൈഃ - ഉച്ചങ്ങളായ; കച്ചയ്ക്കൊക്കെ - കച്ചയ്ക്കൊപ്പിച്ച് (കഴുത്തിൽ  കച്ചക്കയറ് ഇടുന്ന സ്ഥലത്ത്);  കതിനനെ മുറിച്ച് - കോപത്തോടെ മുറിച്ച്; പച്ചച്ചോരിക്കളി - പച്ചച്ചോരക്കുഴമ്പ്; വെതുവെതെ - ചൂടോടെ; ആര - അരുമയോടെ, പ്രീതിയോടെ;  ഇദം  വിയത്ത് -- ഈ ആകാശം; തുഭ്യം നമഃ അസ്തു - അവിടത്തേയ്ക്ക് നമസ്കാരം ഭവിക്കട്ടെ.]

യുഗാന്തത്തിൽ ദിഗ്ഗജങ്ങളുടെ കഴുത്തുവെട്ടി ആ പച്ചച്ചോരക്കുഴമ്പ് ചൂടോടെ കുടിച്ചിട്ടു ശേഷിച്ച എച്ചിൽക്കിണ്ണം പോലെയാണ് പ്രഭാതത്തിന്റെ അരുണിമ കലർ‌ന്ന ആകാശം എന്നു കവി. ആ ഭാവന, ആ വാഗ്‌ബിംബം! അക്ഷരാർ‌ത്ഥത്തിൽ കിടിലൻ. വായിച്ചുകഴിഞ്ഞപ്പോൾ എഴുന്നേറ്റു നിന്നു കയ്യടിയ്ക്കാൻ തോന്നിപ്പിച്ച ചുരുക്കം വായനകളിലൊന്ന്...