Saturday, May 15, 2010

കാളി

സ്ത്രീ - അവൾ കാമുകിയാണ്, ഭാര്യയാണ്, തേങ്ങയാണ് എന്നൊക്കെ പ്രാസത്തിനു പറയാം. അവൾ കാളിയുമാണ് എന്നു പൊതുജനത്തിനൊരു വിശ്വാസം വന്നാൽ ഫെമിനിസം ജയിച്ചു എന്നു പലപ്പോഴും തോന്നാറുണ്ട്.

സവർ‌ണ്ണ ഹിന്ദു ദേവീദേവന്മാരുടെ ഇടയിലെ ഏറ്റവും രൌദ്രത കാളിക്കുതന്നെയാവണം. ഇത്രയും ഭീകരതയുള്ള പുരുഷദൈവങ്ങൾ പോലും ഒന്നുമില്ല. ചോരക്കണ്ണും, നെഞ്ചുവരെ നീളുന്ന നാക്കും, മുറിച്ച തലകൾ കോർ‌ത്ത മാലയും, കൊടുവാളും - ആണുങ്ങളുടെ പേടികളെല്ലാം കൂടി ഉറഞ്ഞുണ്ടായ സ്ത്രീരൂപം.

13-ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഉണ്ണുനീലീസന്ദേശത്തിൽ, കാളിയുടെ മുഴുവൻ ഭാവവും കാണിക്കുന്ന ഒരു ശ്ലോകമുണ്ട്. പനയന്നാർകാവിലെ പ്രതിഷ്ഠയായ ഭദ്രകാളിയെയാണ് പരാമർ‌ശിച്ചിരിക്കുന്നത്. ശ്ലോകം ഇങ്ങനെ:

"കച്ചയ്ക്കൊക്കെക്കതിനനെ മുറിച്ചുച്ചകൈർദ്ദിഗ്ഗജേന്ദ്രാ-
നച്ചച്ചച്ചോ! ശിവശിവ! മഹാഘോരമോരോ യുഗാന്തേ
പച്ചച്ചോരിക്കളി വെതുവെതെക്കോരിയാരക്കുടിച്ചോ-
രെച്ചിൽക്കിണ്ണം തവ വിയദിദം ദേവി! തുഭ്യം നമോസ്തു.


[അല്ലയോ ദേവീ; ഉച്ചകൈഃ - ഉച്ചങ്ങളായ; കച്ചയ്ക്കൊക്കെ - കച്ചയ്ക്കൊപ്പിച്ച് (കഴുത്തിൽ  കച്ചക്കയറ് ഇടുന്ന സ്ഥലത്ത്);  കതിനനെ മുറിച്ച് - കോപത്തോടെ മുറിച്ച്; പച്ചച്ചോരിക്കളി - പച്ചച്ചോരക്കുഴമ്പ്; വെതുവെതെ - ചൂടോടെ; ആര - അരുമയോടെ, പ്രീതിയോടെ;  ഇദം  വിയത്ത് -- ഈ ആകാശം; തുഭ്യം നമഃ അസ്തു - അവിടത്തേയ്ക്ക് നമസ്കാരം ഭവിക്കട്ടെ.]

യുഗാന്തത്തിൽ ദിഗ്ഗജങ്ങളുടെ കഴുത്തുവെട്ടി ആ പച്ചച്ചോരക്കുഴമ്പ് ചൂടോടെ കുടിച്ചിട്ടു ശേഷിച്ച എച്ചിൽക്കിണ്ണം പോലെയാണ് പ്രഭാതത്തിന്റെ അരുണിമ കലർ‌ന്ന ആകാശം എന്നു കവി. ആ ഭാവന, ആ വാഗ്‌ബിംബം! അക്ഷരാർ‌ത്ഥത്തിൽ കിടിലൻ. വായിച്ചുകഴിഞ്ഞപ്പോൾ എഴുന്നേറ്റു നിന്നു കയ്യടിയ്ക്കാൻ തോന്നിപ്പിച്ച ചുരുക്കം വായനകളിലൊന്ന്...

Wednesday, April 7, 2010

ഗോപാലകൃഷ്ണലീലാരഹസ്യം

[കല്ലു ചൂടായിക്കിടക്കുന്നതിനാൽ ഞാനും ഒരു ദോശ ചുടുന്നു. ഇതു വായിക്കുന്നതിനുമുമ്പ് ഇതും, ഇതും ഒക്കെ വായിച്ചാൽ നന്നായിരിക്കും.]

* ഡോക്ടറേറ്റ്. ഒരു ഡോക്ടറേറ്റൊക്കെയുള്ളയാൾ വിഡ്ഢിത്തം വിളിച്ചുപറയുമെന്ന് സാധാരണക്കാരാരും വിശ്വസിക്കില്ലല്ലോ.
* ‘എനിക്കു ജനിക്കാതെ പോയ അമ്മാവനാണു സാർ സാർ’ എന്ന് എല്ലാവരുടെ മനസ്സിലും തോന്നിക്കുന്ന പെരുമാറ്റം. അതിൽ നിന്നുണ്ടാവുന്ന ഇഷ്ടം.
* തമാശ പറയാനുള്ള കഴിവ്. അതുപറയുമ്പോഴും സ്വയം കോമാളിയാകാതിരിക്കാനുള്ള വകതിരിവ്.
* വള്ളുവനാടൻ ഭാഷ. ഞങ്ങൾ തെക്കന്മാരൊക്കെ സംസ്കാരശൂന്യരാണല്ലോ. ‘ഇല്യ’ എന്നു പറയുന്നവന് ‘ഇല്ലെടേ’ എന്നു പറയുന്നവനെക്കാളും തികച്ചും സംസ്കാരം കൂടും.
* സംസ്കൃതവാക്കുകളും വരികളും പുട്ടിനു തേങ്ങപോലെ ഇടാനുള്ള കഴിവ്. ദേവഭാഷ കേൾക്കുമ്പോൾ നമ്മൾ അറിയാതെ മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിടുമല്ലോ.
* അതിഖരങ്ങളിലും, ഘോഷങ്ങളിലും ഉള്ള ഊന്നൽ. ഇതു വളരെ പ്രധാനമാണ്; അതിഖരം ശുദ്ധമായി ഉച്ചരിക്കുന്നവൻ മോശക്കാരനാവാൻ വഴിയില്ല എന്നാണു പൊതുവെ നാട്ടുനടപ്പ്.
* താൻ പുകഴ്ത്തിപ്പറയുന്നത് സദസ്യരുടെ പൂർവ്വികരുടെ (ഉള്ളതോ, ഇല്ലാത്തതോ) ആയ കഴിവിനെയായതുകൊണ്ട് സദസ്സിനതു പിടിക്കും എന്ന തിരിച്ചറിവ്. സ്വന്തം അപ്പൂപ്പന്മാർ ബുദ്ധിരാക്ഷസൻ‌മാരായിരുന്നു എന്നു ഒരു സാറ് പറഞ്ഞാൽ വിശ്വസിക്കാൻ എല്ലാർക്കും ഒരു ഇഷ്ടം കാണുമല്ലോ.
* എല്ലാത്തിലും ഉപരിയായി, അപാരമായ ആത്മവിശ്വാസം. മുകളിലുള്ള കാര്യങ്ങളൊക്കെയുള്ളതുകൊണ്ട് ഇത്തിരി മണ്ടത്തരവും നുണയുമൊക്കെ പറഞ്ഞാലും ആരു ചോദ്യം ചെയ്യാൻ?

Saturday, November 7, 2009

നുറുങ്ങുകള്‍

1.

പ്രേമത്തിനും, കാമത്തിനും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ഞാന്‍ ഗുരുവിനോടുചോദിച്ചു.

"'ചക്കരേ' എന്ന വിളിയ്ക്കും, 'ചരക്കേ' എന്ന വിളിയ്ക്കും ഇടയിലുള്ള ഒരക്ഷരത്തിന്റെ ദൂരം." -- ഗുരു പറഞ്ഞു.


2.
ട്രെയിന്‍ സ്റ്റേഷന്‍ വിടുന്നു‍. തിരക്കുള്ള കമ്പാര്‍‌ട്ട്മെന്റ്. മൂന്നുപേര്‍ക്കിരിക്കാവുന്ന ഒരു സീറ്റില്‍ സുന്ദരിയായ ഒരു യുവതി നടുക്കും, രണ്ടു യുവാക്കള്‍ ഇരുവശവും. പാതയിലുള്ള ഒരു തുരങ്കത്തിലേക്കു ട്രെയിന്‍ പ്രവേശിക്കുന്നു. പെട്ടെന്നു വിളക്കെല്ലാം കെട്ടു. അപ്പോള്‍ കമ്പാര്‍‌ട്ട്മെന്റില്‍ കേട്ട സംഭാഷണം:

(സ്ത്രീ ശബ്ദം): "തനിക്കൊന്നും അമ്മയും പെങ്ങളുമില്ലേടോ? എടുക്കടോ കൈ എന്റെ തുടയില്‍ നിന്ന്‌."

-അര സെക്കന്റിന്റെ നിശ്ശബ്ദത-

(വീണ്ടും സ്ത്രീശബ്ദം): "അയ്യോ ചേട്ടനോടല്ല കൈമാറ്റാന്‍ പറഞ്ഞത്. ഇങ്ങേ സൈഡിലിരിക്കുന്ന തെണ്ടിയോടാ."


 
[രണ്ടാം ലോകമഹായുദ്ധം. ഹിറ്റ്ലര്‍ പോളണ്ടിനെയും, ഫ്രാന്‍സിനെയും കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. അടുത്ത ഇര ബ്രിട്ടന്‍. ഒരു വ്യോമയുദ്ധത്തിലൂടെ ബ്രിട്ടനെ അടിയറവുപറയിക്കാമെന്ന ഗ്യോറിങ്ങ്-ന്റെ വീമ്പിന്റെ പുറത്ത് ലണ്ടനുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തീവ്രനാശം വിതയ്ക്കുന്നു ജര്‍മ്മന്‍ വായുസേന. ബോംബുവീണുവീണു അവസാനം ബ്രിട്ടീഷുകാര്‍‌ക്കതൊരു 'തഴമ്പാ'യി. സ്വതസ്സിദ്ധമായ ഹാസ്യം മാധ്യമങ്ങളിലൂടെയും പുറത്തുവരാന്‍ തുടങ്ങി. അക്കാലത്തു ബി ബി സി-യില്‍ വന്ന ഒരെണ്ണത്തിന്റെ മൊഴിമാറ്റം. ബ്ലാക് ഔട്ടിനെ തുരങ്കമാക്കി എന്നതുമാത്രം വ്യത്യാസം :-)]



Wednesday, September 30, 2009

പകല്‍സമയം വികാരാധീനരാവുന്നവരുടെ ശ്രദ്ധയ്ക്ക്

പ്രത്യേകിച്ചും, നിങ്ങള്‍ ഹിന്ദുക്കളാണെങ്കില്‍.

മുഖ്യ ഉപനിഷത്തുകളിലൊന്നായ പ്രശ്നഉപനിഷത്ത് ഇപ്രകാരം പറയുന്നു:

"Day and night are verily the Lord of all creatures. Day is surely his PraaNa and night is certainly his food. Those who indulge in passion in the day, waste away PraaNa. That they give way to passion at night is as good as celibacy." (Verse 1:13)

അര്‍‌ത്ഥം: ച്ചാല്‍, ദിനവും രാത്രിയും ചേര്‍‌ന്നവനാകുന്നു എല്ലാ പ്രാണികളുടെയും നാഥന്‍. ദിനം അവന്റെ പ്രാണന്‍; രാത്രി അവന്റെ ഭക്ഷണം. പകല്‍നേരത്ത് നേരമ്പോക്കില്‍ ഏര്‍‌പ്പെട്ട് നടക്കുന്നവര്‍ പ്രാണനെ വേസ്റ്റാക്കുന്നു. രാത്രികാലങ്ങളില്‍ മാത്രം കാര്യപരിപാടികള്‍ നടത്തുന്നവര്‍ ധീരേന്ദ്രബ്രഹ്മചാരിയെപ്പോലെ ഉരുക്കുമനുഷ്യരായിത്തീരുന്നു.

[ഞാന്‍ വല്ലപ്പോഴും വായിക്കാറുള്ള ഒരു മെയിലിങ്ങ് ലിസ്റ്റില്‍ കണ്ടത്. സദാചാരസംരക്ഷണാര്‍‌ത്ഥമായി ഇവിടെ കൊടുക്കുന്നു. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട, എല്ലുമുറിയെ പണിതാല്‍ പല്ലുമുറിയെ തിന്നാം എന്നീ പഴഞ്ചൊല്ലുകളും ഇതിനോടു ചേര്‍‌ത്തുവായിക്കുക.]

Wednesday, September 16, 2009

ഒരു ചുള്ളിക്കാടന്‍ സന്തോഷം

ഗൂഗ്‌ള്‍ റീഡറില്‍ ഇഞ്ചിപ്പെണ്ണു പങ്കുവച്ച ഇനങ്ങളില്‍ നിന്നാണ്‌ ഇന്നുരാവിലെ ചുള്ളിക്കാടിന്റെ ബ്ലോഗില്‍ എത്തിയത്. അതീവമായ സന്തോഷം തോന്നി ആ ബ്ലോഗു കണ്ടപ്പോള്‍. ചുള്ളിക്കാടാണു ബ്ലോഗിനായി ആദ്യം ഉണ്ടായ കവി. പത്തുരൂപയ്ക്കു മുകളില്‍ തന്റെ പുസ്തകങ്ങള്‍ക്ക് വിലയിട്ടാല്‍ ദരിദ്രരായ വായനക്കാര്‍‌ക്ക് വാങ്ങാന്‍ കഴിയാതെവരും എന്നതുകൊണ്ട് വില പത്തുരൂപയില്‍ താഴെ ഒതുക്കണമെന്ന് പ്രസാധകരോടു ശാഠ്യം പിടിച്ചവന്‍. ഭരണകൂടം തരുന്ന അവാര്‍‌ഡുകള്‍ ചങ്ങലകളാണെന്നു തിരിച്ചറിഞ്ഞ് തന്നെ അവാര്‍‌ഡുകള്‍ക്കു പരിഗണിക്കരുതെന്നു കട്ടായം പറഞ്ഞവന്‍. അതെ, ജനകീയ കവി, മനസ്സുകൊണ്ട് ആദിബ്ലോഗുകവി. ഇപ്പോള്‍ ആ ബ്ലോഗിലൂടെ സങ്കല്പം യാഥാര്‍‌ത്ഥ്യമാകുന്നു.

ഇന്നു വീണ്ടും വായിക്കുമ്പോള്‍ ചില പഴയ ചുള്ളിക്കാടന്‍ കവിതകളില്‍ അനാവശ്യമായ ഒച്ചയും, ബഹളങ്ങളുമൊക്കെ തോന്നാറുണ്ട്. എങ്കിലും അവയെല്ലാം ആദ്യമായി വായിക്കുമ്പോള്‍ എന്റെ ചുവപ്പിന്‌ ചോര ചാറിയ നിറമായിരുന്നു; നീലയ്ക്ക് നീണ്ടമൗനത്തിലേക്കു കുഴഞ്ഞുവീഴുന്ന രാപ്പക്ഷികളുടെ ചിറകുകളുടെ നിറമായിരുന്നു; പച്ചയ്ക്ക് കുന്നിന്‍‌മുകളിലെ കാറ്റാടിമരങ്ങള്‍ പണിയുന്ന മഹാസേതുവിന്റെയും, വെള്ളയ്ക്ക് അന്ന പുറപ്പെട്ട ഹിമദൂരങ്ങളുടെയും നിറവും. ഇന്നീ ചാരനിറങ്ങള്‍ക്കു നടുവില്‍ ജീവിക്കുമ്പോഴും അവയൊക്കെ ഓര്‍‌ക്കാന്‍ സുഖം.

കാര്യമെന്തൊക്കെയായാലും, ഇപ്പോള്‍ അധികം കവിതകളെഴുതുന്നില്ലെങ്കിലും, ചുള്ളിക്കാടു ചുള്ളിക്കാടല്ലേ? ആ പഴയ കവിതകള്‍ ജീവിതത്തില്‍ നിന്നും മാറ്റിയാല്‍ ഈ ജീവിതം വെറും പൂജ്യമല്ലേ?

Tuesday, August 25, 2009

വേനല്‍ക്കുറിപ്പുകള്‍

  • നൊസ്റ്റാല്‍ജിയ: മണിവീക്കം (hydrocele) കേരളത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയാണോ? കഴിഞ്ഞതവണ നാട്ടില്‍ വന്നപ്പോള്‍ ഓരോ മുക്കിലും, ഓരോ ചുവരിലും മണിവീക്കചികിത്സകരുടെ പരസ്യങ്ങളായിരുന്നു. ഇത്തവണ ഇതുവരെ ഒന്നുപോലും കണ്ടില്ല.
  • the more things change: തുറമുഖനഗരത്തിലെ പേരുകേട്ട ആശുപത്രി. അവിടത്തെ പ്രധാനപ്പെട്ട ഡിപ്പാര്‍‌ട്ട്മെന്റുകളിലൊന്നില്‍ ചികിത്സയ്ക്കുവരുന്നവരെ കിടത്തുന്ന ഭാഗത്തെ ശീതളമായ മുറി. രാത്രി. ഏതോ വാഹനത്തിന്റെ നീണ്ട ഹോണടി കേട്ടു ഞെട്ടിയുണര്‍‌ന്ന ഞാന്‍. ലൈറ്റിട്ടപ്പോള്‍, അത്താഴസമയത്തു വാങ്ങിവച്ചിരുന്ന ബ്രെഡിന്റെ പായ്ക്കറ്റിനുചുറ്റും പാറ്റകള്‍, പാറ്റകള്‍, പാറ്റകള്‍...
  • എനിക്കു മനസ്സിലാകാത്തത്: പന്നിപ്പനി പേടിച്ച് സദാസമയവും മുഖം‌മൂടിയണിയുന്നവര്‍ ബൈക്കില്‍സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കാന്‍ വിസമ്മതിക്കുന്നത്. ചരമവാര്‍‌ത്തകളുടെ കോളങ്ങളില്‍ ബൈക്കപടങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ മരണപ്പെട്ടവരുടെ എണ്ണം എന്നും കുറഞ്ഞത് മൂന്നോ നാലോ; പന്നിപ്പനി കൊന്നത് ഇതുവരെ ഒന്നോ രണ്ടോ...
  • സ്തുതി പാടുക നാം: റോഡരികിലെ ഒരു ചെറിയ വെയ്‌റ്റിങ്ങ് ഷെഡ്. പുതുതായി പണികഴിപ്പിച്ചത്. ഷെഡിന്റെ മേല്‍‌ക്കൂരയില്‍ ഷെഡിനേക്കാളും വലിയ അക്ഷരങ്ങളില്‍ അറിയിപ്പ്: "സ്ഥലം എം എല്‍എയുടെപേര് ന്റെവികസനഫണ്ടില്‍ നിന്നും പണം മുടക്കി സ്ഥാപിച്ചത്". തികച്ചും ഔദാര്യമതികളായ സ്ഥലം എം എല്‍ മാരെ എല്ലാവരും വാഴ്ത്തുവിന്‍.
  • വഴിയോരക്കാഴ്ചകള്‍: വഴിയരികില്‍ കണ്ട ബോര്‍ഡില്‍ കണ്ടത്: "കേന്ദ്രസര്‍‌ക്കാരിന്റെനയങ്ങളില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് യുടെ നേതൃത്വത്തില്‍ ടെലിഫോണ്‍എക്സ്ചേഞ്ചിലേക്ക് മാര്‍ച്ച്". ടെലിഫോണ്‍ എക്സ്‌ചേഞ്ച്???
  • സത്യമേവ: തൃപ്രയാര്‍ ശ്രീരാമ പോളിടെക്നിക്കില്‍ ബധിരനും മൂകനുമായ ഒരു വിദ്യാര്‍‌ത്ഥി റാഗ് ചെയ്യപ്പെടുന്നു. വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം ദിനപത്രങ്ങളിലും ന്യൂസ് ചാനലുകളിലും എത്തുന്നു. നാട്ടുകാര്‍ ഞെട്ടുന്നു. എസ് എഫ് യൂണിറ്റ്‌ പ്രസിഡന്റ്‌ അനു അഹമ്മദ്‌ ഉള്‍പ്പെടെ ഏഴു പേരെസസ്‌പെന്‍ഡു ചെയ്യുന്നു; പോലീസ് അവരെ അറസ്റ്റുചെയ്യുന്നു. പക്ഷേ വാര്‍ത്ത പൂര്‍‌ണ്ണമാണോയെന്നസംശയം അത്തിക്കായയ്ക്കത്തെ മക്ഷിക കണക്കെ എല്ലാവരുടെ മനസ്സിലും മുരണ്ടുനടക്കുന്നു. വിശദമായ അന്വേഷണത്തിനുശേഷം നാട്ടിക എസ് എഫ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഇന്നെത്തുന്നു: "ശ്രീരാമ ഗവ. പോളിടെക്‌നിക്കില്‍ അടിപിടിയാണ്‌ ഉണ്ടായത്". എല്ലാവരുടെ മനസ്സും സ്വസ്ഥമാകുന്നു. [ഇവിടെ]

Tuesday, June 30, 2009

ട്വിറ്റര്‍

ഫയ്‌\സിന്റെ ഒരു കവിതയില്‍, ലോകത്തെ ദുരവസ്ഥകള്‍ ഒരുപാടുകണ്ടതിനുശേഷം കാമുകന്‍ കാമുകിയോടു പറയുന്നു, എന്നില്‍നിന്നും നീ ആ പഴയ പ്രേമം പ്രതീക്ഷിക്കരുത്, ലോകം കണ്ട ഞാന്‍ പഴയ ഞാനല്ല.


ട്വിറ്ററിനെ കണ്ടെത്തിയ ബ്ലോഗെഴുത്തുതൊഴിലാളി ബ്ലോഗിനോടു പറയുന്നു, നിന്നോടെനിക്കുള്ള പ്രേമത്തിനും രൂപപരിണാമം വന്നില്ലേ എന്നു ശങ്ക; നൂറ്റിനാല്പതക്ഷരങ്ങളില്‍ സൗന്ദര്യമില്ലെങ്കിലും എളുപ്പമുണ്ടല്ലോ.

Friday, May 8, 2009

വീണ്ടും ഒരു വെള്ളിയാഴ്ച

എവിടെയോ വായിച്ച ഒരു വളിപ്പിന്റെ മലയാള സ്വാംശീകരണം:

രാമുവും, ശ്യാമുവും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവര്‍; എന്നും ലഞ്ചു കഴിക്കുന്നതും ഒരുമിച്ച്.

ഒരു തിങ്കളാഴ്ച രാമു ചോറും, സാമ്പാറുമാണു കൊണ്ടുവന്നത്. ചൊവ്വാഴ്ചയും, ബുധനാഴ്ചയും അതാവര്‍‌ത്തിച്ചു. വ്യാഴാഴ്ചയും ചോറും സാമ്പാറും കണ്ടപ്പോള്‍ രാമു മുറുമുറുത്തു; എങ്കിലും കഴിച്ചു.

വെള്ളിയാഴ്ചയായി. അന്നും ലഞ്ചു തുറന്നു തോന്നിയപ്പോള്‍... ചോറും സാമ്പാറും! ഒരട്ടഹാസത്തോടെ രാമു അതു വലിച്ചെറിഞ്ഞു.

അപ്പോള്‍ ശ്യാമു ചോദിച്ചു, "എടോ, തന്റെ ഭാര്യയോടു പറഞ്ഞുകൂടെ ഇതു കഴിച്ചു മടുത്തുവെന്ന്? തിങ്കളാഴ്ച മുതല്‍ വേറെ വല്ലതും തന്നുവിടാന്‍ പറയരുതോ?"

അപ്പോള്‍ രാമു: "അളിയാ, അവളും പിള്ളാരും കഴിഞ്ഞയാഴ്ച അവളുടെ വീട്ടില്‍ പോയി രണ്ടാഴ്ചത്തേക്ക്. അതുകൊണ്ടു ഞാന്‍ തന്നെയാ എന്റെ ലഞ്ചു പായ്ക്കു ചെയ്യാറ് ഇപ്പോള്‍". ;)



വെള്ളിയാഴ്ചച്ചോദ്യം (സിനിമാഗാനം)

[സിമ്പിള്‍]
ഏതു മലയാളം സിനിമാപ്പാട്ടിന്റെ ഇംഗ്ലീഷ് വിവര്‍‌ത്തനമാണ്‌ ഏകദേശം താഴെക്കൊടുത്തതുപോലിരിക്കുന്നത്?
"Spring carried a tray of flowers in her right hand. Honey was raining, and the breeze touched a group of flowers with a feather. The virgin forest trembled."

Wednesday, May 6, 2009

ഓണ്‍‌ലൈന്‍ സൗഹൃദങ്ങള്‍ കക്കൂസിലും

കക്കൂസില്‍ പോയി വേസ്റ്റാക്കുന്ന സമയത്തിനിടയില്‍ തക‌ര്‍‌ന്നുപോയേക്കാവുന്ന ഓണ്‍‌ലൈന്‍ സുഹൃദ്ബന്ധങ്ങളെപ്പറ്റി വേവലാതിപ്പെടാത്തവരില്ല ഇക്കാലത്ത്. വിലപ്പെട്ട എത്രയോ മിനിറ്റുകളാണ്‌ ബ്ലോഗില്‍ നിന്നും, ഓര്‍‌ക്കുട്ടില്‍ നിന്നും മറ്റും അകലെ ചെലവഴിക്കപ്പെടേണ്ടിവരുന്നത്. സിവിലൈ\സേഷനില്‍ നിന്നുള്ള ഈ ദൈനം‌ദിനഒളിച്ചോട്ടം ഇനിമുതല്‍ ഇതാ സഹനീയമാകുന്നു - കക്കൂസില്‍ നിന്നും ട്വിറ്റര്‍‌ ചെയ്യാന്‍ ഇതാ ഒരു സംഭവം ട്വിഷിറ്റര്‍.

Saturday, May 2, 2009

സിനിമാച്ചോദ്യങ്ങള്‍ തീരുന്നില്ല...

1. ഒരു ചലച്ചിത്രഗാനരചയിതാവെന്ന നിലയില്‍ വളരെ പ്രശസ്തനാണ്‌ ബിച്ചു തിരുമല. എന്നാല്‍, അദ്ദേഹം ഗാനരചനയ്ക്കുപുറമെ കഥ-തിരക്കഥ-സംഭാഷണം എന്നിവയും രചിച്ച ഒരു മലയാള ചിത്രമുണ്ട്. ചിത്രം ഏത്? സം‌വിധായകന്‍ ആര്‍?
ക്ലൂ: മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച നടനായ ജയനാണ്‌ ഇതിലെ നായകന്‍.

2. സ്റ്റേജില്‍ക്കയറി കവിത ചൊല്ലുന്നതില്‍ കമ്പമുള്ളയാളാണ്‌ നെടുമുടി വേണു. ഇക്കൂട്ടത്തില്‍ ഏറ്റവും അറിയപ്പെടുന്നത് തീര്‍ച്ചയായും "ആലായാല്‍ തറ വേണം" എന്ന നാടന്‍ പാട്ടു തന്നെ. ഇത്തവണ വിഷുവിന്‌ കൈരളി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ നെടുമുടി പാടിയത് "അമ്പത്തൊമ്പതു പെണ്‍‌പക്ഷി, അതിന്റെ കൂടെയൊരാണ്‍പക്ഷി" എന്ന ചലച്ചിത്രഗാനമാണ്‌. പാട്ടെഴുതിയത് കാവാലമാണെന്നതു പകല്‍‌പോലെ വ്യക്തം. ചോദ്യം: ഏതു ചിത്രത്തിലെയാണിത്? ആരായിരുന്നു സം‌വിധായകന്‍? സം‌ഗീതസം‌വിധായകന്‍?
ക്ലൂ: ഗോപി, കെ ആര്‍ വിജയ, നെടുമുടി എന്നിവരഭിനയിച്ച ചിത്രം.

Thursday, April 30, 2009

നന്ദിയാരോടു ഞാന്‍ ചൊല്ലിടേണ്ടൂ

[കമന്റുകളിടുന്നവര്‍ക്കു നന്ദി പറയണമോ എന്നത് ഒരു നവബ്ലോഗ്ഗറായ എന്നെ സംബന്ധിച്ചിടത്തോളം കുഴയ്ക്കുന്ന ഒരു ചോദ്യമായിരുന്നു. ഇരുത്തം വന്ന ബ്ലോഗര്‍‌മാരുടെ ഇടയില്‍ത്തന്നെ എല്ലാ കമന്റിനും നന്ദി പറയുന്നവരും, ഒരു കമന്റിനും നന്ദി പറയാത്തവരുമുണ്ട്. കൂടുതലിതിനെപ്പറ്റി ആലോചിച്ചപ്പോള്‍ എനിക്കു എനിക്കു ബോദ്ധ്യപ്പെട്ട ചില കാര്യങ്ങള്‍ താഴെ.]

"കമന്റുകള്‍ക്ക് നന്ദി പറയണമോ" എന്ന ചോദ്യത്തിനുത്തരം കിട്ടണമെങ്കില്‍ പോസ്റ്റിടല്‍ എന്ന പ്രവര്‍‌ത്തിയെ ഒരു ബ്ലോഗര്‍ എങ്ങനെ കാണുന്നു എന്നു കണ്ടുപിടിക്കണം. മാനേജുമെന്റുശാസ്ത്രത്തില്‍ തിയറി എക്സും, തിയറി വൈയും ഉള്ളതുപോലെ മലയാളം ബ്ലോഗിങ്ങിലും പ്രധാനമായും രണ്ടു പ്രമാണങ്ങളുള്ളതായാണ്‌ എനിക്കു മനസ്സിലായത്. സൂചിപ്പിക്കാനെളുപ്പത്തിന്‌ നമുക്കിവയെ ക്ക പ്രമാണം, ട്ട പ്രമാണം എന്നിങ്ങനെ വിളിക്കാം.

ബ്ലോഗ്ഗിങ്ങിലെ ക്ക പ്രമാണം: ഈ പ്രമാണമനുസരിച്ച്, ബ്ലോഗിങ്ങ് ബുദ്ധികൊണ്ടുള്ള ഒരു പാചകക്രിയയാണ്‌. ഒരു ബ്ലോഗര്‍ തനിക്കിഷ്ടം തോന്നുന്ന ഒരു വിഭവം പാചകം ചെയ്യുന്നതുപോലെ തന്നെയാണ്‌ ഒരു പോസ്റ്റിടുന്നതും. പാചകത്തിലെന്നപോലെ, പോസ്റ്റിനാവശ്യമുള്ള സാമഗ്രികള്‍ സംഭരിക്കുന്നു ആദ്യം. പിന്നീട് പോസ്റ്റിടാനുള്ള ഒരു ചൂടു കിട്ടുമ്പോള്‍ ടി സാമഗ്രികളും, മസാലക്കൂട്ട് മുതലായവയും ചേര്‍‌ത്ത് പോസ്റ്റിനെ വേവിച്ചെടുക്കുന്നു. (വേവിക്കാത്ത ചില പോസ്റ്റുകള്‍ സലാഡുപോലെ വെറുതെ കുലുക്കി/ഇളക്കി മിക്സുചെയ്തെടുക്കുന്നതുമാകാം). ഈ പോസ്റ്റിന്റെ/വിഭവത്തിന്റെ വാസന അടിച്ച് വായനക്കാരെത്തുന്നു. വിഭവം രസിച്ചവര്‍ പാചകക്കാരന്‌/കാരിക്ക് നന്ദി പറയുന്നു. തന്റെ സൃഷ്ടി ആരെങ്കിലും കഴിക്കുന്നതാണ്‌ അതിനു ലഭിക്കാവുന്ന ഏറ്റവും വലിയ ആസ്വാദനം എന്നറിയാവുന്ന പാചകക്കാരന്‍/കാരി ഈ വായനക്കാര്‍ക്ക് നന്ദി പറയുന്നു.

ചുരുക്കത്തില്‍, ക്ക പ്രമാണമനുസരിച്ച് എഴുതപ്പെടുന്ന പോസ്റ്റുകളില്‍ കമന്റിട്ടാല്‍ നന്ദി പ്രതീക്ഷിക്കാം.

ബ്ലോഗ്ഗിങ്ങിലെ ട്ട പ്രമാണം: ഈ പ്രമാണമനുസരിച്ച് ബ്ലോഗുചെയ്യുന്നവര്‍, ബ്ലോഗിങ്ങ് ബൗദ്ധികമായ ഒരു അപ്പിയിടലാണെന്നു വിശ്വസിക്കുന്നു. ഇത്തരം ബ്ലോഗര്‍‌മാര്‍ പലയിടത്തും പോയി പലതും വായിച്ചു തലയും ബുദ്ധിയും നിറയ്ക്കുന്നു. ഒരു പാടുനിറയുമ്പോഴുള്ള അസ്കിത മാറ്റുവാന്‍ സ്ഥലമന്വേഷിച്ച് ബ്ലോഗിന്റെ മലമ്പാതയോരങ്ങള്‍ തേടുന്നു. ബ്ലോഗിങ്ങ് എന്ന ക്രിയ തന്നെ ഇത്തരക്കാര്‍‌ക്ക് വര്‍ണ്ണനാതീതമായ ആശ്വാസം പകരുന്നു, മനസ്സില്‍ നിന്ന് ഒരു ഭാരം ഇറക്കിവച്ചതുപോലെ. ബ്ലോഗ് മലമ്പാതകളിലൂടെ കാല്‍നടയായും മറ്റും സഞ്ചരിക്കുന്ന വനവാസികളും, ട്രെക്കര്‍‌മാരും, മലകയറ്റക്കാരും, മറ്റുതരം അന്വേഷികളും പോസ്റ്റിനെപ്പറ്റി വാസന മൂലം അറിയുന്നു. ജിജ്ഞാസുക്കളായ ചിലര്‍ പ്രശ്നം എന്താണെന്നറിയാന്‍ വന്നുനോക്കുന്നു. ഏതുതരം വിചിത്ര മൃഗമാണ്‌ ഈ പരിപാടി കഴിച്ചതെന്ന കൗതുകവുമായി അവര്‍ നടന്നുനീങ്ങുന്നു. അവരില്‍ ചിലര്‍ "രാമനാഥന്‍ ഇവിടെ വന്നിരുന്നു 3-3-2008" എന്ന രീതിയില്‍ എന്തെങ്കിലുമൊക്കെ അതിനടുത്ത് എഴുതിവച്ചേക്കാം; പക്ഷേ പോസ്റ്റിട്ടയാള്‍ അവിടെനിന്നും "അതിവേഗം ബഹുദൂരം" പോയിക്കഴിഞ്ഞിരിക്കുന്നതിനാല്‍ നന്ദിവചനങ്ങള്‍ പ്രതീക്ഷിച്ച് എഴുതുന്നവര്‍ നിരാശപ്പെടാനേ വഴിയുള്ളൂ.

ചുരുക്കത്തില്‍, ട്ട പ്രമാണക്കാര്‍ കമന്റിനു നന്ദി പറയുന്നതല്ല.


ഇനി, പോസ്റ്റുകള്‍ വായിക്കുമ്പോള്‍ നിങ്ങള്‍ തന്നെ തീരുമാനിക്കുക അതിട്ടയാള്‍ ക്ക പ്രമാണക്കാരനോ, ട്ട പ്രമാണക്കാരനോ എന്ന്. ഞാനാണെങ്കില്‍, ഇന്നത്തോടെ ട്ട പ്രമാണക്കാരനായി മാറിയിരിക്കുന്നു.

[അടുത്തയാഴ്ച: മറുമൊഴികളില്‍ വരാന്‍ ആദ്യത്തെ കമന്റിടുന്നതിന്റെ പിന്നിലെ മനശ്ശാസ്ത്രം]

Saturday, April 25, 2009

മാനിഫെസ്റ്റോ

["നാളെച്ചെയ്യേണ്ടത് ഇന്നുചെയ്യുവിന്‍, ഇന്നു ചെയ്യേണ്ടത് ഇപ്പോള്‍ത്തന്നെയും" എന്നര്‍‌ത്ഥം വരുന്ന കബീറിന്റെ ഒരു ദോഹ പണ്ട് ഹിന്ദി ടെക്സ്റ്റുപുസ്തകത്തിലുണ്ടായിരുന്നു. ഹിന്ദി ഞാന്‍ അന്നു നേരെചൊവ്വെ പഠിച്ചിരുന്നെങ്കില്‍ സമയത്തിന്‌ കൈപ്പള്ളിയുടെ ഗോംബീഷനില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേനെ :-( ഒന്നുരണ്ടാഴ്ച കൊണ്ടെഴുതിത്തീര്‍‌ത്ത എന്റെ മാനിഫെസ്റ്റോ തയ്യാറായപ്പോഴേക്കും കൈപ്പള്ളിയുടെ ബ്ലോഗ് നിന്നിടത്ത് ഒരു പുതിയ അക്ഷരത്തെറ്റുപോലുമില്ലാതായി. ഏതായാലും എഴുതിയതല്ലേ എന്നു വിചാരിച്ച് ഇതിവിടെ തട്ടുന്നു. മാപ്പു തരിക.]


എന്താണു ദൈവം?

പ്രാകൃതമനുഷ്യന്‍ സ്വന്തം മനസ്സിന്റെ ഭാരം ഇറക്കിവയ്ക്കാന്‍ ഒരു അത്താണിയായും, തനിക്കു മനസ്സിലാകാത്ത പ്രതിഭാസങ്ങള്‍ക്ക് ഒരു വിശദീകരണമായും കണ്ടുപിടിച്ച ഒരു സങ്കല്പം; ഇന്നും നമ്മളില്‍ പലരും ഈ വിശ്വാസം തുടര്‍‌ന്നുവരുന്നു.

എന്താണു വിലമതിക്കാനാവാത്തത്?
മനസ്സമാധാനം. ഉറക്കെച്ചിരിക്കാനുള്ള അവസരങ്ങള്‍. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുവാനുള്ള സമയം, സൗകര്യം, ധനശേഷി.

കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക.
തീരെ പ്രാധാന്യമില്ലാത്തവ ആദ്യം പറയാം: എനിക്കു ദൈവത്തില്‍ വിശ്വാസമില്ല. മതങ്ങളോട് ചെറുതല്ലാത്ത ഇഷ്ടക്കേടുമുണ്ട്. പിന്നെ, കടമ, കുടുംബം, സ്വത്ത് എന്നിവയെപ്പറ്റി ആലോചിക്കുമ്പോള്‍ ഇവിടെ പ്ലാറ്റിറ്റ്യൂഡുകളില്‍ കുതിര്‍‌ന്ന ഉത്തരമാണ്‌ പ്രതീക്ഷിക്കുന്നതെന്നു തോന്നുന്നു. കടമ തന്നെ കുടുംബത്തോടുള്ളതും ആകാമല്ലോ. ഏതായാലും കുടുംബം ആദ്യം, സ്വത്ത് രണ്ടാമത്, കടമ പിന്നെ, ദൈവം അതുകഴിഞ്ഞിട്ട്, മതം അവസാനം എന്നിങ്ങനെയായിരിക്കും ഞാന്‍ തെരഞ്ഞെടുക്കുക.

വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
എനിക്കു മതവിശ്വാസമില്ല എന്നതുകൊണ്ടുമാത്രം ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല എന്നെനിക്കില്ല. അതുപോലെ കുറച്ചാളുകള്‍ക്കു ജോലി പോകുമെന്നതിനാല്‍ ഫാക്ടറി പൊളിച്ചുകളഞ്ഞുകൂടാ എന്നുമില്ല; ചിലപ്പോള്‍ പരിസരമാകെ മലിനമാക്കുന്ന ഒരു ഫാക്ടറിയാണെങ്കിലോ? ഇനി, വംശനാശം വന്നുപോകാനിടയുള്ള മൃഗങ്ങളെയെല്ലാം എന്തുവിലകൊടുത്തും സം‌രക്ഷിക്കുന്നതിലര്‍‌ത്ഥമുണ്ടോ എന്നതും ചിന്തനീയമാണ്‌. കാലത്തിനൊത്തുമാറാത്ത സ്പീഷീസുകളുടെ വംശമറ്റുപോകുന്നത് പ്രകൃതിനിയമം. അതിനാല്‍ ഈ ചോദ്യത്തിന്റെ കൃത്യമായ ഉത്തരം മറ്റു പല വിശദാംശങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇതില്‍ക്കൂടുതല്‍ വിശദാംശങ്ങളൊന്നുമില്ലെങ്കില്‍, എളുപ്പത്തിലും, ചെലവുകുറഞ്ഞും മാറ്റാവുന്നത് ഏതോ അതിനെ മാറ്റാന്‍ നിര്‍‌ദ്ദേശിക്കും; അതിന്‌ തക്കതായ നഷ്ടപരിഹാരവും കൊടുക്കും.

ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?
അദ്ധ്യാപനവും, കുശിനിപ്പണിയും ഇഷ്ടമാണ്‌. കഴിവു കൂടുതലുള്ളത് അദ്ധ്യാപനത്തിലും, ഇഷ്ടം കൂടുതല്‍ അടുക്കളയോടും. പൊതുവെ ഒരു മടിയനായതിനാല്‍ അദ്ധ്യാപനമാവും തെരഞ്ഞെടുക്കുക എന്നു തോന്നുന്നു - പുതുതായി ഒരു സ്കില്‍ പഠിക്കാനുള്ള പ്രായമൊക്കെ കഴിഞ്ഞു എന്നൊരു തോന്നലുള്ളതിനാല്‍.

ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?
ഒറ്റയ്ക്കിരിക്കുക എന്നത് എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യമാണ്‌ (കൂട്ടുകാരുടെ കൂട്ടത്തിലിരിക്കുക എന്നതും, നമ്മളെ അറിയാത്ത നമ്മളെ ശ്രദ്ധിക്കാത്ത ഒരാള്‍ക്കൂട്ടത്തിന്റെ നടുവില്‍ ഒറ്റയ്ക്കിരിക്കുന്നതും ഇതുപോലെ തന്നെ ഇഷ്ടമുള്ള മറ്റു കാര്യങ്ങള്‍). ഇതിനുമുമ്പ് ആരൊക്കെയോ പറഞ്ഞതുപോലെ നമുക്കിഷ്ടമില്ലാത്ത, പൊതുവായ വിഷയങ്ങളൊന്നുമില്ലാത്ത ആളുകളുടെ കൂടെയിരിക്കുമ്പോഴാണ്‌ ഏറ്റവും ഏകാന്തത തോന്നാറ്‌.

താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്?
ചരിത്രം/പുരാവസ്തുശാസ്ത്രം(Archaeology). വയസ്സേറെച്ചെന്നപ്പോഴാണ്‌ പഴയ സംസ്ക്കാരങ്ങളെപറ്റി പഠിച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്ന തോന്നല്‍ വന്നത്. പ്രത്യേകിച്ച്, എഴുതിവച്ച ചരിത്രങ്ങളൊന്നുമില്ലാതെ അപ്രത്യക്ഷരായ സിന്ധുനദീതടനിവാസികള്‍, പുരാതന ആര്യന്മാര്‍ എന്നിവരെപ്പറ്റി കൂടുതല്‍ അറിയണമെന്നുണ്ട്. ഇങ്ങനെയൊരു തോന്നല്‍ എന്നില്‍ തുടങ്ങിയതുതന്നെ ഇവിടെ ബ്ലോഗുകളില്‍ സൂരജും, ഇന്‍ഡ്യാ ഹെരിറ്റേജും, അശോക് കര്‍‌ത്തായും മറ്റും നടത്തുന്ന ആശയസംഘട്ടനങ്ങളില്‍ നിന്നാണ്‌.

എന്താണു് മലയാളിയുടെ അശ്ലീലത്തിന്റെ വ്യാഖ്യാനം?
സിനിമ ഉദാഹരണമായെടുത്താല്‍, ബലാത്സംഗരംഗങ്ങള്‍ കാണിക്കുന്നത് കുഴപ്പമില്ല, പക്ഷേ രണ്ടാളുകള്‍ (ആണും, പെണ്ണുമോ, അല്ലെങ്കില്‍ ഒരേ ഇനത്തില്‍‌പ്പെട്ട രണ്ടുപേരോ) പൂര്‍‌ണ്ണമനസ്സോടെ പരസ്പരം ചുംബിച്ചാല്‍ അതു കാണിക്കാന്‍ പാടില്ല.

കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?

എല്ലാവരെയും പോലെ, "ശാസ്ത്രജ്ഞനാവണ"മെന്നായിരുന്നു എന്റെയും ആഗ്രഹം. അതിനോടു സാദൃശ്യമുള്ള എന്തോ ആയി. പരാതികളൊട്ടുമില്ല. ഐ ഏ എസ്സുകാരനാവരുത് എന്നു കടുത്ത ആഗ്രഹമുണ്ടായിരുന്നു. അതായുമില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ ജീവിതത്തോടു പരാതിയൊട്ടുമില്ല. കുട്ടിയായിരിക്കുമ്പോള്‍ ആഗ്രഹിച്ച ഉയരങ്ങളില്‍ എത്തി എന്നാണു തോന്നുന്നത്. വെര്‍‌ട്ടിഗോ ഉള്ളതിനാല്‍ ഇതില്‍ക്കൂടുതല്‍ ഉയരത്തിലേക്കു പോകണമെന്നും തോന്നാറില്ല ;-)

ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ?
സസ്യാഹാരിയാകുന്നതിനുമുമ്പ്, കപ്പയും മീനും ഒരുപാടിഷ്ടമായിരുന്നു. ഉരുളക്കിഴങ്ങുസാമ്പാര്‍, ഉള്ളിത്തീയല്‍, ഉള്ളി ചെറുതായി കീറി മെഴുക്കുപുരട്ടിയത്, തൈരിലോ വിനാഗിരിയിലോ ഇട്ട തക്കാളി-ഉള്ളി ഇതെല്ലാം എന്റെ പ്രിയ വിഭവങ്ങളാണ്‌. [പൊതുവെ ഭക്ഷണകാര്യത്തില്‍ ഉള്ളതുകൊണ്ട് ഓണം‌പോലെ എന്ന ചിന്താഗതിയാണെനിക്ക്. ഒന്നു രണ്ടു ചപ്പാത്തിയും, ഒരു പരിപ്പുകറിയുമാണെങ്കിലും ഞാന്‍ സംതൃപ്തന്‍.]
പാചകം ചെയ്യാന്‍ എനിക്കു വലിയ ഇഷ്ടമാണെങ്കിലും, അതിനുള്ള കഴിവില്ല എന്നുവേണം പറയാന്‍.

ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട)
ഒരു കൂട്ടത്തില്‍ എടുത്തുനില്‍ക്കാത്ത, കുറച്ചു പഴയ, ഭംഗിയെക്കാളും യൂട്ടിലിറ്റേറിയന്‍ വാല്യു കൂടുതലുള്ള ഒരു വണ്ടിയായിരിക്കും എന്റെ ഐഡിയല്‍ വാഹനം. പൊതുജനശ്രദ്ധ (limelight) ഇഷ്ടപ്പെടാത്ത ഒരാളാണു ഞാന്‍. ഞാനോടിക്കുന്ന വണ്ടിയെല്ലാം ഞാന്‍ ചളുക്കും. പഴയവണ്ടിയാണെങ്കില്‍ ചളുങ്ങുമ്പോഴുണ്ടാകുന്ന മനസ്താപം കുറവായിരിക്കും. ഒരു അമേരിക്കക്കാരനെപ്പോലെ ചിന്തിച്ചാല്‍ പിക് അപ് ട്രക്കുകളോ, സ്റ്റേഷന്‍ വാഗണുകളോ പോലെയെന്തെങ്കിലുമായിരിക്കും എനിക്കു പ്രിയമെന്നു തോന്നുന്നു. (ഇപ്പോള്‍ താമസിക്കുന്നയിടത്ത് നല്ല വണ്ടി വാങ്ങിയാല്‍ അതു വല്ലവരും കൊണ്ടുപോകുമെന്ന പ്രശ്നമുണ്ട്.)

കൂട്ടിൽ ചാടിയ മൂങ്ങക്ക് ചിന്താഭാരം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തായിരുന്നു? അപ്പോൾ മാവോയിസം വീട്ടിൽ ആരെല്ലാം ഉണ്ടായിരുന്നു.
ആ പാട്ടിന്റെ മലയാളം കണ്ടുപിടിച്ചയാള്‍ ഒരു ജീനിയസ്സാണ്‌ എന്നതില്‍ കൂടുതല്‍ എനിക്കഭിപ്രായമൊന്നുമില്ല. എല്ലാ കാര്യത്തിനും നമ്മള്‍ അര്‍ത്ഥങ്ങളും കാരണങ്ങളും അന്വേഷിച്ചുപോകേണ്ടതില്ലല്ലോ.

ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു.
പലപ്പോഴും നോക്കിയിട്ടുണ്ട്. ഞാന്‍ പാചകം ചെയ്യുന്നതെന്തും എനിക്കിഷ്ടമാണ്‌. ഞാന്‍ പാചകം ചെയ്യുന്നതൊന്നും മ‌റ്റാര്‍ക്കും ഇഷ്ടപ്പെടാറുമില്ല :-)

ആകെ മൊത്തം 35 million മലയാളികള്‍ മാത്രമാണു് ലോകത്ത് ഉള്ളതു്. ഭൂമിയിൽ എല്ലാ കോണിലും ഉണ്ടെന്നുള്ള സ്ഥിരം കേൾക്കാറുള്ള Mythൽ വിശ്വസിക്കുന്നുണ്ടോ? മറ്റു പ്രവാസ സമൂഹങ്ങളെക്കള്‍ വ്യത്യസ്തമായി മലയാളിക്ക് എന്താണുള്ളതു്?
മലയാളികള്‍ പൊതുവെ വളരെ അഡാപ്റ്റു ചെയ്യാന്‍ കഴിവുള്ള ഒരു കൂട്ടരായിട്ടാണ്‌ എന്റെ പൊതുവെയുള്ള അനുഭവം. മറ്റു പ്രവാസി സമൂഹങ്ങളെ അപേക്ഷിച്ച് മലയാളികള്‍ വളരെ നല്ലവരെന്നോ, തീരെ മോശമെന്നോ തോന്നിയിട്ടില്ല. മാവോയിസത്തെ പറ്റി നമുക്കുള്ള അറിവായിരിക്കണം മറ്റുള്ളവരില്‍നിന്നു നമ്മളെ പൊതുവെ വ്യത്യസ്തരാക്കുന്നത് ;-)

കെ. എസ്. ഗോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എടുക്കുന്നില്ല?
കടുത്ത കാമം വന്ന്, മൂങ്ങാക്കൂട്ടില്‍ ചാടിയതുപോലെ നടക്കുമ്പോള്‍ "ഒന്നു ചോറുണ്ടുകളയാം" എന്നല്ലല്ലോ നമ്മുടെ ചിന്താഭാരം പോകുന്നത്‌. കെ എസ്സും, അടൂരും പരസ്പരപൂരകങ്ങളായ രണ്ടു വിശപ്പുകളെ അടക്കുന്ന സൃഷ്ടികള്‍ നിര്‍‌മ്മിക്കുന്നു. അതാതിന്റെ സമയങ്ങളില്‍ അതാതിനാവശ്യം വരുന്നു.

ജീവിതം മൊത്തം കേരളത്തിൽ ജീവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും?
പൊതുവെ സഹതാപം തോന്നും. അല്പത്തരങ്ങളെ സാധാരണ അവഗണിക്കുന്നതുപോലെ ഇതും അവഗണിക്കും.

മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ?
ഒരു ഭാഷയ്ക്കും വഷളാവാന്‍ സാധ്യമല്ല. സൗന്ദര്യം പോലെതന്നെ വഷളത്തരവും കാഴ്ചക്കാരന്റെ കണ്ണുകളിലാണല്ലോ. വളര്‍ച്ച രൂപാന്തരത്തെ സംഭവിപ്പിക്കുന്നു എന്നതിനാല്‍ എന്റെ ഉത്തരം വളര്‍ച്ച മൂലമുള്ള രൂപാന്തരം.

മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവദിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും?
വാങ്ങിയെങ്കിലും ഇനിയും വായിക്കാന്‍ സമയം കിട്ടിയിട്ടില്ലാത്ത കുറെ പുസ്തകങ്ങളുണ്ട് എന്റെ കയ്യില്‍. അതേതെങ്കിലും ഒരെണ്ണം. പിന്നെ ഇപ്പറഞ്ഞ ദ്വീപിലെ പക്ഷികളെപ്പറ്റിയുള്ള ഒരു പുസ്തകം (പക്ഷിനിരീക്ഷണം ഒരു ഹോബിയെന്ന നിലയില്‍ തുടങ്ങണമെന്നൊരാഗ്രഹം ഏറെ നാളായുണ്ട്).


നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.


1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രഹം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.

ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും? എന്തുകൊണ്ട്?
മൂന്നും അമര്‍‌ത്തില്ല.

ഏകാധിപതികളെ തുരത്തേണ്ടത് അതതു രാജ്യത്തെ ജനങ്ങളാണ്‌. മാത്രവുമല്ല, ഏകാധിപതി ആയതുകൊണ്ടുമാത്രം ഒരാള്‍ മോശമാണെന്നു പറയാനും കഴിയില്ല. പിന്നെ, നല്ല ഏകാധിപതികളൊക്കെ നില്‍‌ക്കുകയും, ക്രൂരനമാരൊക്കെ ഇരിക്കുകയും കിടക്കുകയും ചെയ്യുമ്പോഴാണു ഞാന്‍ ബട്ടണ്‍ ഞെക്കുന്നതില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായിപ്പോവില്ലേ ("നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും")? ;-)

മനോരമ യൂണികോഡിലാക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അതിന്റെ ഉടമസ്ഥരാണ്‌. ഏതായാലും, ഫ്രീ ആയിട്ട് ഈ സേവനം അവര്‍‌ക്കു നല്‍‌കുന്ന പ്രശ്നമില്ല.

ബ്ലോഗുകള്‍ ആളുകളുടെ സ്വകാര്യസമ്പത്താണ്‌. വല്ലവരുടെയും ബ്ലോഗ് ഡിലീറ്റ് ചെയ്യുന്നതിലൂടെ ഞാന്‍ ഒരു ഏകാധിപതി ആയിത്തീരും. ഇനിയുള്ള ചോദ്യക്കാരന്‍ ഒന്നാമത്തെ ബട്ടണ്‍ അമര്‍ത്താന്‍ തീരുമാനിച്ചാല്‍ ഞാന്‍ നിന്ന നില്‍‌പ്പില്‍ മരിച്ചുവീഴുകയും ചെയ്യും ;-) എന്തിനു വെറുതെ...

ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
1. K. കരുണാകരൻ
2. EMS
3. AKG
4. സി. എച്ച്. മുഹമ്മദ്കോയ
5. മന്നത്ത് പത്മനാഭൻ
6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ
7. Dr. പല്പ്പു.
8. വെള്ളാപ്പള്ളി നടേശൻ
AKG

ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്?
രണ്ടാമത്തെ ചോദ്യത്തിലെ വിലമതിക്കാനാവാത്ത കുന്ത്രാണ്ടം ഇഷ്ടം പോലെ കൈവശമുള്ളയാള്‍.

നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
1. ഒരു പാവം
2. കൊച്ചു ഗള്ളൻ
3. പുലി
4. പാമ്പ്
5. തമാശക്കാരൻ
6. തണ്ണിച്ചായൻ
7. കുൾസ്
8. പൊടിയൻ
9. തടിയൻ
ഈ ലിസ്റ്റില്‍ എന്റെ ഉത്തരം "ഒരു പാവം". ["താരില്‍ത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമം", "രാമാജനാനാം നീരില്‍ത്താര്‍‌ബാണന്‍", "വൈരാകരനികരതമോമണ്ഡലീചണ്ഡഭാനു" എന്നൊക്കെ എന്നെപ്പറ്റി ആളുകള്‍ തമ്മില്‍ത്തമ്മില്‍ പറയുന്നതു കേട്ടിട്ടുണ്ട് ;-)]

നിങ്ങൾ പ്രധാനമന്ത്രിയാകുന്നു. എന്തു ചെയ്യും?
കുറെക്കൂടി ഫെഡറല്‍ സ്വഭാവമുള്ള ഒരു രാഷ്ട്രം/ഭരണഘടന സൃഷ്ടിക്കാന്‍ കഴിയുന്നതു ശ്രമിക്കും. മതത്തെ ഭരണത്തില്‍ നിന്നകറ്റാന്‍ കഴിവതും ശ്രമിക്കും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സം‌രക്ഷണം നല്‍കുന്ന നിയമങ്ങള്‍ ഉണ്ടാക്കും. ജൈവകൃഷിയ്ക്ക് ഗവണ്‍‌മെന്റില്‍നിന്നും കഴിയുന്നത്ര സഹായം നല്‍കും. സായുധസേനകള്‍ ഇത്രയും ആവശ്യമുണ്ടോ എന്നതിനെപ്പറ്റി ആലോചിക്കും; കഴിയുന്നത്ര വെട്ടിച്ചുരുക്കും.

1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു. എന്തു ചെയ്യും?
നഞ്ചെന്തിനു നാനാഴി എന്നാണല്ലോ. എന്റെ അവശേഷിച്ച ആഗ്രഹങ്ങളൊക്കെ സാധിക്കാന്‍ എങ്ങനെയൊക്കെ വലിച്ചാലും $10 million മതിയാകും (റിട്ടയര്‍ ചെയ്യുക; കുറച്ചു പുസ്തകങ്ങള്‍ വാങ്ങി വായിക്കുക; ലിസ്റ്റിലുള്ള കുറച്ചു സ്ഥലങ്ങള്‍ കാണുക എന്നിവയാണ്‌ ആഗ്രഹങ്ങള്‍). ബന്ധുമിത്രാദികള്‍ക്ക് കുറെ പണം കൊടുക്കും. "ഗ്രീന്‍‌പീസി"നും, "ആം‌നസ്റ്റി ഇന്റര്‍‌നാഷണലി"നും, അമേരിക്കയിലെ എ സി എല്‍ യു, ഇ എഫ് എഫ് എന്നീ സംഘടനകള്‍‌ക്കും‍, ഇവിടത്തെ കലാമണ്ഡലത്തിനും കൊടുക്കും കുറെ. പിന്നെ, നാട്ടില്‍ പരിസ്ഥിതി, അനാഥസം‌രക്ഷണം, വിദ്യാഭ്യാസം എന്നിവകളില്‍ മതവുമായോ, രാഷ്ട്രീയപ്പാര്‍‌ട്ടികളുമായോ ബന്ധമില്ലാത്ത സന്നദ്ധസംഘടനകള്‍‌ക്കും, സമാനപ്രസ്ഥാനങ്ങള്‍ക്കും സംഭാവനകള്‍ നല്‍കും.

നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക.
"വൃക്ഷാസ്ഥികള്‍ തളിര്‍‌ക്കും ഹരിതാഗ്നിജ്വാലകള്‍", അപരാഹ്നം വീണുകിടക്കുന്ന പറമ്പ്, അയല്‍‌പക്കകാരുടെ വീടുകള്‍.

ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്?
ഓടിനടന്നു വായിക്കുന്നതുകൊണ്ട് അവസാനം വായിച്ചതേതെന്ന് ഓര്‍‌മ്മയില്ല. ശ്രദ്ധാപൂര്‍‌വ്വം പിന്തുടര്‍‌ന്നത് മലയാളഭാഷയെപ്പറ്റിയുള്ള ലേഖനങ്ങളാകണം (വെള്ളെഴുത്ത്, ഇഞ്ചിപ്പെണ്ണ്, മാണിക്യം).

കവിതകൾ വൃത്തത്തിൽ എഴുതണം എന്നു പറയുന്നതിനേക്കുറിച്ച് എന്താണു് അഭിപ്രായം?
ഫോര്‍‌മല്‍ ആയ ഒരു വൃത്തബന്ധമൊന്നുമില്ലെങ്കിലും, താളമുള്ള കവിതകളാണിഷ്ടം. അടുത്തിടയ്ക്കു വായിച്ചവയില്‍ മധുസൂദനന്‍ പേരടിയുടെ "ഭ്രമരം" എന്ന ബ്ലോഗിലെ കവിതകള്‍ ഇഷ്ടപ്പെട്ടവയാണ്‌.

ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും?
ബ്ലോഗെഴുത്തുകാരെക്കാള്‍ കമന്റെഴുത്തുകാരുമായാണ്‌ എനിക്കു കൂടുതല്‍ ആത്മബന്ധം തോന്നാറ്‌. ബ്ലോഗെഴുതുന്നവന്റെ മോണോലോഗിനെ ഒരു ഡയലോഗാക്കിമാറ്റുന്നത് കമന്റെഴുതുന്നവരാണ്‌. ഉരുളയ്ക്കുപ്പേരി മാതിരി പറയാനറിയുന്നവര്‍‌ക്കേ നല്ല കമന്റുകളെഴുതാന്‍ കഴിയൂ. നല്ല കമന്റുകളില്ലാത്ത ഒരു നല്ല പോസ്റ്റിനെക്കാളും, നല്ല കമന്റുകളുള്ള ഒരു ചീത്ത പോസ്റ്റാണുമെച്ചം എന്നാണെന്റെ വിശ്വാസം. എന്റെ പ്രിയപ്പെട്ട കമന്റര്‍‌മാര്‍ ഏതുകൂട്ടത്തിലാണോ കൂടുതല്‍ പേരുള്ളത്, ആ കൂട്ടത്തില്‍ ഞാനും കൂടും. കാരണം അവിടെയാവും സരസസംഭാഷണം കൂടുതല്‍ ഉണ്ടാവുന്നത്.

ചരിത്രത്തില്‍ നിന്നും ഒരു വ്യക്തിയെ താങ്കളുടെ റോള്‍ മോഡലായി പറയുവാന്‍ ആവശ്യപ്പെട്ടാല്‍ ആരെ തെരഞ്ഞെടുക്കും? എന്തുകൊണ്ട്?
മിഥോളജി/മതം എന്നിവ ഉള്‍പ്പെടുത്തിയാല്‍ യേശു. ഞാന്‍ കൃസ്ത്യാനിയല്ല; മതവിശ്വാസിയല്ല; യേശു എന്നൊരാള്‍ ജീവിച്ചിരുന്നോ എന്ന കാര്യത്തില്‍ത്തന്നെ സംശയമുള്ളയാളുമാണ്‌. എങ്കിലും, ചാട്ടവാറുമായി ദേവാലയത്തില്‍ പ്രവേശിച്ചവനും, "പാപം ചെയ്യാത്തവന്‍ ആദ്യത്തെ കല്ലെറിയട്ടെ" എന്നു പറഞ്ഞ് ഒരു പാവം വേശ്യയെ സം‌രക്ഷിച്ചവനുമായ ആ യേശുവാണ്‌ ഞാന്‍ മതഗ്രന്ഥങ്ങളില്‍ കണ്ടിട്ടുള്ളവരില്‍ ഏറ്റവും ശ്രേഷ്ഠന്‍.

കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു?
ആദ്യം "കീമാന്‍" ഉപയോഗിച്ചുനോക്കി. എനിക്കു വലുതായി ഇഷ്ടപ്പെട്ടില്ല. "വരമൊഴി" എന്തോ എന്റെ കമ്പ്യൂട്ടറില്‍ ശരിക്കോടുന്നില്ല. പിന്നെ മൊഴി ഓഫ്‌ലൈന്‍ എന്നെ വന്നു, കണ്ടു, കീഴടക്കി (പെരിങ്ങോടന്‌ ഒരുപാടു നന്ദി). ബ്ലോഗ് പോസ്റ്റുകളിടാന്‍ ‌‌മൊഴിയുടെകൂടി \സോഹോ ഉപയോഗിക്കുന്നു.

ചോദ്യത്തിലില്ലാത്തതാണെങ്കിലും, ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍ കണ്ടെത്താന്‍ ഗൂഗ്‌ള്‍ റീഡര്‍, മറുമൊഴികള്‍ എന്നിവയാണാശ്രയിക്കുന്നത്.

താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് ബ്ലോഗുകളുടെ പേരു പറയുക. എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്ന് വിശദമാക്കുക.
സ്ഥിരം എല്ലാവരും പറയുന്ന മേജര്‍ സെറ്റ് ബ്ലോഗേഴ്സിനെയൊക്കെ എനിക്കും വളരെ ഇഷ്ടമാണ്‌. അതു കൂടാതെ ആര്‍‌പ്പേയ്/പാഞ്ചാലി, ദലാല്‍/ആത്മഗതാഗതം, ഉണ്ണി/ഒഴുക്കിനൊപ്പം എന്നീ ബ്ലോഗുകളും. ഇവരൊക്കെ എഴുതുന്നത് എനിക്കു കൂടുതല്‍ മനസ്സിലാകുന്നതുകൊണ്ടാവാം ഇഷ്ടപ്പെടുന്നത് :-)

നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷണിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?

1. ഇന്ദിര ഗാന്ധി
2. K.J. Yesudas
3. കാട്ടുകള്ളൻ വീരപ്പൻ
4. മാമുക്കോയ
5. കൊച്ചുത്രേസ്യ
6. അടൂർ ഭാസി
7. Amjad Khan
8. Pres. Ahmedinijad
9. Mother Theresa
10. Khalil Gibran
11. Yasser Arafat
12. കുറുമാൻ
13. കലാഭവൻ മണി
14. സ്റ്റീവ് മൿ-കറി
15. Charles Dickens
16. Kuldip Nayar
17. Arundhati Roy
18. Charlie Chaplin
19. R.K. Lakshman (cartoonist)
20. ഇഞ്ചിപ്പെണ്ണു്
സംശയിക്കാനൊന്നുമില്ല, ഇഞ്ചിയേയും, കൊച്ചുത്രേസ്യയേയും. മുട്ടയൊഴികെയുള്ള സാധനങ്ങള്‍ പാചകം ചെയ്യുന്നതില്‍ ഞാനൊരു ആനമുട്ടയായതിനാല്‍ ഞങ്ങള്‍ മൂന്നുപേരും കൂടി ഒരു റെസ്റ്റാറന്റില്‍ പോകും. എന്റെ അതിഥികളുടെ ശരിയായ സ്വഭാവം അവരുടെ ബ്ലോഗ് സ്വഭാവം പോലെ തന്നെയാണെങ്കില്‍ ഞാനായിട്ട് ഒന്നും ചോദിക്കേണ്ടി വരില്ല. അവര്‍ രണ്ടുപേരും കലപിലാ പറഞ്ഞോളും; ഞാനവരുടെ സംഭാഷണം രസത്തോടെ കേട്ട് ഭക്ഷണവും ആസ്വദിച്ചിരിക്കും.

Thursday, April 23, 2009

ഒരു ചോദ്യം മാത്രമെന്‍...

മലയാളസിനിമകളില്‍ ഉര്‍‌ദു \സലുകള്‍ കേള്‍ക്കുന്നത് അപൂര്‍‌വ്വമാണ്‌ ("മേഘമല്‍ഹാറി"ലെ "रंगत तेरी ज़ुल्फ़ों की " എന്ന ഗ\സലിനെ മറക്കുന്നില്ല). മെഹ്‌ദി ഹസ്സന്റെ "कैसे छुपाऊं राज़-ऐ-ग़म, दीदा-ऐ-तर को क्या करूं" ആണെങ്കില്‍ വളരെ പ്രസിദ്ധമായ ഒരു ഗ\സലും.

ഒരു മലയാളസിനിമയില്‍ പ്രേമപരവശനായ നായകന്‍ ചിന്താവിഷ്ടനായി ഒരു ചാരുകസേരയില്‍ കിടക്കുമ്പോള്‍ ഈ ഗ\സല്‍ പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഏതാണീ സിനിമ?

[കാര്യം 15 സെക്കന്‍ഡോളമേ ഇതു കേള്‍ക്കുന്നുള്ളുവെങ്കിലും ഗ\സല്‍ ഇഷ്ടപ്പെടുന്നവര്‍ അതു മിസ്സു ചെയ്യാനേ വഴിയില്ല.]


ക്ലൂ: മോഹന്‍‌ലാല്‍ നായകവേഷത്തിലല്ലാതെ അഭിനയിച്ച ഒരു ചിത്രം.

ഉത്തരം നാളെ.

ഓഫ് ടോപിക് : അടിയില്‍ കുത്തുള്ള ज़, क़ മുതലായ ഉര്‍ദു അക്ഷരങ്ങള്‍ മലയാളത്തിലെഴുതാന്‍ എന്തെങ്കിലും സങ്കേതങ്ങളുണ്ടോ? തത്കാലം, ഈ ബ്ലോഗില്‍ എസ്കേപ് ചിഹ്നമായ \-നെ ഇതിനുവേണ്ടി ഉപയോഗിക്കുന്നു.

Tuesday, April 21, 2009

ഗോംബീഷന്റെ മകന്‍

കൈപ്പള്ളിയുടെ ഗോം‌ബീഷന്‍ ബ്ലോഗ് അടച്ചു. പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നതുകണ്ടപ്പോള്‍ ഗോളടിക്കാനൊരുപൂതി :-) ഇതാ മൂന്നു ചോദ്യങ്ങള്‍ എന്റെ വക:

ചോദ്യം ഒന്ന് (വിഷയം: സിനിമ. കടുപ്പം: 1) മോഹന്‍‌ലാല്‍ ഇന്നത്തെ "വലിയ" താരമാകുന്നതിനുമുമ്പ് രണ്ടോ മൂന്നോ സീനില്‍ വരുന്ന മെലിഞ്ഞ ഒരു സഹനടനായി ഒരു സിനിമയില്‍ അഭിനയിച്ചു; ഒരു പുത്യാപ്ലയുടെ വേഷത്തില്‍. പടത്തിന്റെ പേരിന്‌ അര മാര്‍‌ക്ക്. നായകനടന്റെ പേരുകൂടി പറഞ്ഞാല്‍ മുഴുവന്‍ മാര്‍‌ക്ക്.

ചോദ്യം രണ്ട് (വിഷയം: സാഹിത്യം. കടുപ്പം: ഗൂഗിളുപയോഗിച്ചാല്‍ -5; ഇല്ലെങ്കില്‍ 2) വിശ്വസാഹിത്യത്തിലെ ഏതു കൃതിയിലാണ് താഴെക്കൊടുത്തിരിക്കുന്ന വരികള്‍ കാണാവുന്നത്?

And hearing the blare of Gigantea and the loud blast of Theodotes belonging unto the two, the combatants ejected urine and excreta. As other animals are filled with fear on hearing the voice of the roaring lion, even so became that force upon hearing those blasts. A frightful dust arose and nothing could be seen, for the sun himself, suddenly enveloped by it, seemed to have set. A black cloud poured a shower of flesh and blood over the troops all around. All this seemed extraordinary. A wind rose there, bearing along the earth myriads of stony nodules, and afflicting therewith the combatants by hundreds and thousands.
(ആംഗലേയ പരിഭാഷ)

ചോദ്യം മൂന്ന് (വിഷയം: സിനിമ. കടുപ്പം: 3) ജനപ്രിയനായകന്‍ മോഹന്‍‌ലാല്‍ ഏതു സിനിമയിലാണ്‌ വെള്ള ഇലാസ്റ്റിക്ക് ബാന്‍ഡുള്ള ഒരു പച്ച ഷഡ്ഡി ധരിച്ച് അഭിനയിച്ചത്? (ക്ലൂ: ഷഡ്ഡിധാരിയായ മോഹന്‍‌ലാലിനെ കാണിക്കുന്നതിന്‌ അടുത്ത സീനില്‍ അദ്ദേഹം ആ വീട്ടില്‍ നിന്നിറങ്ങി ഓടുന്നതാണ്‌ കാണിക്കുന്നത്.)

ഉത്തരങ്ങള്‍ നാളെ ഇതേ സമയത്ത് (അതിനുമുമ്പ് ആരും പറഞ്ഞില്ലെങ്കില്‍).

[21/04/2009 2:16pm തിരുത്തല്‍ : ചോദ്യം മൂന്നിന്റെ ക്ലൂ കൂടുതല്‍ തെളിച്ചെഴുതി. ]

Saturday, April 18, 2009

വെറുതെ...

രാവായിരുന്നു
മഴയായിരുന്നു
ഒറ്റയ്ക്കായിരുന്നു

ഓര്‍‌മ്മവന്നത് ഒരു പദ്യശകലം:
"രാത്രി. മറവിയില്‍നിന്ന് നിന്റെ ഓര്‍മ്മകള്‍ എന്റെ മനസ്സിലെത്തി -
തരിശുഭൂമിയില്‍ ഒച്ചവെയ്ക്കാതെ പെട്ടെന്നു വസന്തമെത്തിയതു പോലെ;
പൊള്ളുന്ന മണല്‍‌ക്കാട്ടില്‍ ഇളംകാറ്റു മന്ദം കടന്നുവന്നതുപോലെ;
രോഗപീഡിതന്‌ അകാരണമായി ശാന്തി ലഭിച്ചപോലെ."

[പ്രശസ്ത ഉര്‍‌ദു കവി ഫയ്‌\സ് അഹ്‌മദ് ഫയ്‌\സിന്റെ അതിപ്രശസ്തമായ രചന. മലയാളത്തിലെ മൊഴിമാറ്റം:
"രാത്, യൂം ദില്‍ മേം തേരീ ഖോയീ ഹുയീ യാദ് ആയീ
ജൈസേ വീരാനേ മേം ചുപ്‌കേ സേ ബഹാര്‍ ആ ജായേ
ജൈസേ സെഹരാവോം മേം ഹോലേ സേ ചലേ ബാദ്-എ-നസീം
ജൈസേ ബീമാര്‍ കോ ബേ-വജ‌അ \കരാര്‍ ആ ജായേ"

പാകിസ്താനി ഗായിക നയ്യാരാ നൂര്‍ ഇതു മധുരമായി പാടിയത് ഇവിടെ.
]

Wednesday, April 15, 2009

വെറുതെ ചില രാഷ്ട്രീയകാര്യങ്ങള്‍

ഒരു അരാഷ്ട്രീയവാദിയായി ഞാന്‍ കണ്ടിരുന്ന ഉമേഷുപോലും ഈ പോസ്റ്ററിട്ടപ്പോള്‍ എനിക്കും എന്തെങ്കിലുമൊക്കെ പറയണമെന്നു തോന്നി.

നാളിന്നുവരെ വോട്ടു ചെയ്തപ്പോഴൊക്കെ ഇടതുമുന്നണിയ്ക്കു ചെയ്തിട്ടുള്ളവനാണു ഞാന്‍. ഈ തെരഞ്ഞെടുപ്പിലും, പല ഇടതുമുന്നണി സ്ഥാനാര്‍‌ത്ഥികളും അവരുടെ എതിരാളികളെക്കാള്‍ മികച്ചവരാണെന്നു വിശ്വസിക്കുന്നവനും.

പക്ഷേ, ഇടതുമുന്നണിയ്ക്ക് ഇനി മുതല്‍ ഞാന്‍ "പാനല്‍ വോട്ടു" നല്‍കില്ല (ഇത്തവണ ഏതായാലും തെരഞ്ഞെടുപ്പിനു ഞാന്‍ നാട്ടിലുണ്ടാവില്ല എന്നതു വേറെ കാര്യം). പിണറായി അത്രത്തോളം എന്റെ മനസ്സു മടുപ്പിച്ചിരിക്കുന്നു. ഞാന്‍ ഇന്നും തീവ്ര ഇടതുപക്ഷം തന്നെയാണെന്നാണെന്റെ വിചാരം. പക്ഷേ സി പി എം ഇന്നൊരു ഇടതുപാര്‍‌ട്ടിയാണെന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്.

ആ പോസ്റ്ററില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ കൊള്ളാം. പക്ഷേ, ഇതെല്ലാം നടപ്പാക്കാന്‍ നമ്മള്‍ തെരഞ്ഞെടുക്കുന്നത് പിണറായിയുടെയും, കോടിയേരിയുടെയും പാര്‍‌ട്ടിയെയാണ്‌. ഒരിക്കലും തെരഞ്ഞെടുപ്പില്‍ നില്‍ക്കുക പോലും ചെയ്യാത്ത പല കടല്‍ക്കിഴവന്‍‌മാര്‍‌ക്കാണ്‌ പാര്‍‌ട്ടി/മുന്നണിയ്ക്കു ചെയ്യുന്ന ഓരോ വോട്ടും പരോക്ഷമായി പോകുന്നത്.

ഒരാള്‍ ഒരു ചിട്ടിക്കമ്പനി തുടങ്ങുന്നു. അതില്‍ അയാള്‍ക്കു കിട്ടുന്ന ലാഭത്തിന്റെ ഭാരിച്ച ഒരു പങ്ക് (എനിക്കിഷ്ടപ്പെട്ട) എന്തെങ്കിലും നല്ല സം‌രംഭത്തിന്‌ നല്‍കുമെന്നു അയാള്‍ പ്രഖ്യാപിക്കുന്നു. എന്നോട് ഒരു കുറി ചേരണമെന്നു പറഞ്ഞാല്‍ സാധാരണ രീതിയില്‍ എന്റെ കഴിവിനൊത്ത് ഞാന്‍ ചേരാന്‍ ശ്രമിക്കും. പക്ഷേ ഇപ്പറഞ്ഞയാള്‍ വാക്കുപാലിക്കാത്തവനാണെന്ന് എനിക്കു നന്നേ ബോധമുണ്ടെങ്കിലോ? ചൂടുവെള്ളത്തില്‍ ഒരു തവണ ചാടിയിട്ടുള്ളവനാണു ഞാനെങ്കിലോ? "റോഡിന്റെ എതിര്‍‌വശത്തുള്ള ചിട്ടിക്കമ്പനിക്കാരന്‍ ഇതിലും മോശക്കാരനാണ്‌, അതിനാല്‍ ഇവന്‍ കൊള്ളാം" എന്ന വാദം വിലപ്പോവില്ല.

തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍, വോട്ടുചെയ്യുന്ന ആളെക്കാള്‍ കൂടുതല്‍ അറിവ് മറ്റാര്‍‌ക്കുമില്ലെന്നു ഓരോ വോട്ടറും വിശ്വസിക്കണം. വോട്ടുചെയ്യുന്ന ജനം ഒന്നുമറിയാത്തവരാണെന്നും, അവര്‍ വഴിതെറ്റിപ്പോകരുതെന്നാഗ്രഹമുള്ളതിനാല്‍ ഉപദേശിക്കുന്നതാണെന്നുമുള്ള തരത്തിലാണല്ലോ ഇക്കാലത്തെ നമ്മുടെ രാഷ്ട്രീയവാദപ്രതിവാദം (political discourse).

ഈ തെരഞ്ഞെടുപ്പില്‍ എന്റെ പൊസിഷന്‍ ഇതാണ്‌: അതാതു നിയോജകമണ്ഡലങ്ങളിലെ തമ്മില്‍ ഭേദമുള്ള തൊമ്മന്‍‌മാര്‍‌ക്കു വോട്ടു ചെയ്യുക, പാര്‍ട്ടി നോക്കാതെ. എല്ലാവരും ഒരുപോലെ മോശമാണെങ്കില്‍ അസാധുവിനും. ഇപ്പോളുള്ളതിനേക്കാള്‍ മോശമാകുവാന്‍ നമ്മുടെ രാഷ്ട്രീയരംഗത്തിനു കഴിയില്ല എന്നതിനാല്‍ ഏതായാലും വലിയ റിസ്കൊന്നുമില്ലാത്ത സ്ട്രാറ്റജി.

Tuesday, April 14, 2009

ബ്ലോഗുകവിതയെ രക്ഷിക്കൂ

അങ്ങനെ കൈപ്പള്ളിയുടെ ബ്ലോഗുകള്‍ പൂട്ടി...

ബ്ലോഗു കവികള്‍ ഇമാതിരി പുലികളാണെന്നാരറിഞ്ഞു! :-)

എന്താണു കവിത, അതിന്റെ വരി മുറിക്കണോ വേണ്ടയോ, വൃത്തമില്ലാത്ത കവിത കവിതയോ എന്നൊക്കെയായിരുന്നല്ലോ പൂട്ടുന്നതിനുമുമ്പ് വാദിഭാഗത്തുനിന്നുയര്‍‌ന്ന കൂവലുകള്‍.

പല മുനകളുള്ള (multi-pronged) ഒരു തന്ത്രത്തിലൂടെ മാത്രമേ ഈ കവിതാപിശാശിനെ കീഴ്പ്പെടുത്താനാവൂ.

മുന ൧. വരി മുറിക്കല്‍: ബ്ലോഗര്‍ സോഫ്റ്റ്വെയറില്‍ കവിതയ്ക്കുവേണ്ടി ഫോര്‍മാറ്റു ചെയ്യാന്‍ ഒരുപായം നിര്‍‌മ്മിക്കുക. ബ്ലോഗിലാണു കവിതയെഴുതുന്നതെങ്കില്‍, കമ്പ്യൂട്ടര്‍ വരി മുറിക്കട്ടെ. ഈ ഉപാധിയെ നമുക്ക് യന്ത്രമുക്തഛന്ദസ്സ് എന്നു വിളിക്കുകയും ചെയ്യാം  (മുക്തം, അമുക്തം ഇത്തരം ഛന്ദസ്സുകളോടു താരതമ്യപ്പെടുത്തുക) (എം ടിയോടു മാപ്പ്). ഇതു ഡിസൈന്‍ ചെയ്യാനുള്ള ഉപായങ്ങള്‍ കൈപ്പള്ളി നിര്‍‌ദ്ദേശിക്കട്ടെ; പ്രോഗ്രാം ചെയ്യാനുള്ള ചുമതല ഗൂഗിളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കും.

മുന ൨. സര്‍‌ട്ടിഫിക്കേഷന്‍‌: ജൈവകൃഷിയ്ക്ക് (organic farming) ആകാമെങ്കില്‍ എന്തുകൊണ്ട് കവിതയ്ക്കായിക്കൂടാ സര്‍ട്ടിഫിക്കേഷന്‍? നാലു മലയാളികള്‍ ഉള്ള സ്ഥലത്ത് മൂന്ന് അസോസിയേഷനും, രണ്ട് അക്കാദമിയും ഉണ്ടാകണം എന്നാണു നിയമം. ബ്ലോഗില്‍ സര്‍‌ട്ടിഫിക്കേറ്ററി അധികാരങ്ങളുള്ള ഒരു കവിതാ അക്കാദമി ഉണ്ടാകേണ്ട കാലം കഴിഞ്ഞു. ഒരു പോസ്റ്റ് കവിതയാണോ, അല്ലയോ എന്നു തീരുമാനിക്കാനുള്ള അധികാരം അക്കാദമിയ്ക്കു മാത്രമായിരിക്കും. മുന ൧-ല്‍‌പ്പറഞ്ഞ സോഫ്റ്റ്വെയര്‍ വഴി കവിതയല്ലാത്തതിനെ കവിതയാക്കാന്‍ ശ്രമിക്കുന്ന കള്ളനാണയങ്ങളെ നേരിടാന്‍ ഒരു അക്കാദമി കൂടിയേ തീരൂ എന്ന് ഇക്കാര്യത്തെപ്പറ്റി കൂലങ്കഷമായി ചിന്തിക്കുന്ന ആര്‍‌ക്കും മനസ്സിലാകും. വയസ്ക്കര്‍‌ക്കു മാത്രം (adults only), ഗദ്യകവിത, പദ്യലേഖനം ഇങ്ങനെയുള്ള ഉപതരം‌തിരിവുകളെപ്പറ്റിയും അക്കാദമിക്കു ചിന്തിക്കാവുന്നതാണ്‌. തികച്ചും ജനാധിപത്യപരവും, പ്രാതിനിധ്യസ്വഭാവവുമുള്ളതായിരിക്കും അക്കാദമി എന്നതിനാല്‍ ആര്‍‌ക്കും പരാതിയുമുണ്ടാവില്ല.

മുന ൩. അവതാരങ്ങള്‍‌: പല മാതിരി ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഓടാന്‍ പറ്റുന്ന അവതാരങ്ങളായാണ്‌ പൊതുവെ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ ഇറങ്ങുന്നത് - വിന്‍‌ഡോസിനൊരെണ്ണം, മാക്കിനൊരെണ്ണം, ലിനക്സിനൊരെണ്ണം എന്നിങ്ങനെ. അതുപോലെ തന്നെ കവിതകള്‍ എഴുതുന്നവരും ഓരോ കവിതയും മിനിമം ഗദ്യത്തിലും, പദ്യത്തിലുമെങ്കിലും എഴുതേണ്ടതാകുന്നു.  ഇങ്ങനെയല്ലാത്ത സൃഷ്ടികളെ കവിതകളായി മുന ൨-ലെ അക്കാദമി സര്‍‌ട്ടിഫൈ ചെയ്യരുത്. കൃതികളെ ഗദ്യത്തില്‍‌നിന്നു പദ്യത്തിലേക്കും, പദ്യത്തില്‍‌ നിന്നു ഗദ്യത്തിലേക്കും, മൃത്യുവില്‍‌നിന്നമൃതത്തിലേക്കും മാറ്റാന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ഒരു സന്നദ്ധസേന ഉണ്ടായാല്‍ വളരെ നല്ലത്. തയ്യല്‍ പഠിച്ചവര്‍‌ക്ക് ഈ സേനയില്‍ അംഗത്വത്തിന്‌ മുന്‍‌ഗണന നല്‍‌കണം (അളന്നുമുറിക്കാന്‍). തോലകവി പറഞ്ഞതുപോലെ ച, വൈ, തു, ഹി, എന്നിവയും, "ചെഞ്ചെമ്മേ", "ഹന്ത", "ഹാ", "ചെറ്റും", "അഹോ", മുതലായവയും, സമാനമായ മറ്റു വാക്കുകളും മറ്റും ഉള്‍പ്പെടുത്തി ഒരു ആയുധപ്പെട്ടി (toolbox) സേനയ്ക്കു ലഭ്യമാക്കിക്കൊടുക്കണം.

മുന ൪. ഗൗരവം മുറുകെപ്പിടിക്കല്‍‌: ബ്ലോഗിങ്ങ് അതിന്റെ തികഞ്ഞ ഗൗരവത്തോടെ കാണാത്തവര്‍, മലയാളഭാഷയെ വളര്‍‌ത്താന്‍ ശ്രമിക്കാത്തവര്‍, സാമൂഹ്യപ്രതിബദ്ധത ഇല്ലാത്തവര്‍, ദേശാഭിമാനം ഇല്ലാത്തവര്‍ തുടങ്ങിയവര്‍ എന്തുതന്നെ എഴുതിയാലും, വരി മുറിച്ചാലും, അതിനെയൊന്നും കവിതയായി എടുക്കാതിരിക്കണം.

ഈ ഉപായങ്ങളെല്ലാം പ്രയോഗിച്ചാല്‍ രാസവളം ഉപയോഗിച്ചു നടത്തുന്ന കൃഷി പോലെ, ഹോര്‍‌മോണ്‍ കുത്തിവച്ച പശുവിന്റെ പാലുപോലെ, ഗ്ലോബല്‍ വാമിങ്ങില്‍ മഞ്ഞുരുകി ഉണ്ടാകുന്ന വെള്ളപ്പൊക്കം പോലെ ബ്ലോഗില്‍ മലയാളകവിത തഴയ്ക്കും എന്നതില്‍ സംശയമേതുമില്ല. ഒരൊറ്റ ബൂലോകം, ഒരേ തരം കവിത എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം.

Friday, March 20, 2009

റഷ്യാക്കാര്‍ വരവായി

കുട്ടിക്കാലത്ത് ഞാന്‍ വായിച്ചിരുന്ന പുസ്തകങ്ങളില്‍ പലതും മോസ്കോയിലെ പ്രോഗ്രസ്സ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിരുന്ന റഷ്യന്‍ പുസ്തകങ്ങളുടെ മലയാളപരിഭാഷകളായിരുന്നു. പലതായിരുന്നു ഇതിനു കാരണങ്ങള്‍:
- പുസ്തകം വാങ്ങാന്‍ വീട്ടില്‍ അധികം കാശില്ലായിരുന്നു; റഷ്യയില്‍ നിന്നുള്ള പുസ്തകങ്ങള്‍ വളരെ വില കുറഞ്ഞതും, നല്ല ക്വാളിറ്റിയുള്ളതുമായിരുന്നു.
- അച്ഛന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നു.
- അത്ര വലുതൊന്നുമല്ലാത്ത ഞങ്ങളുടെ ഗ്രാമത്തിലും പ്രഭാത് ബുക്ക് ഹൗസിന്റെ സഞ്ചരിക്കുന്ന ബുക്ക്‌സ്റ്റാള്‍ വല്ലപ്പോഴും വരുമായിരുന്നു.

അങ്ങനെ വാങ്ങിവായിച്ചവ ഒരുപാട്‌: കുറെ നാടോടിക്കഥകള്‍ [സോവിയറ്റ് നാടുകളിലെ; റഷ്യയിലെ; റഷ്യയില്‍ത്തന്നെ, ധ്രുവത്തിനോടടുത്ത റഷ്യന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ (ചുക്‌ചി മുതലായ ജനതകള്‍‍)]; യാക്കൊവ് പെരെല്‍‌മാന്റെ ഭൗതികകൗതുകം; അര്‍ക്കാദി ഗൈദാറിന്റെ "ചുക്കും, ഗെക്കും", "ജീവിതവിദ്യാലയം"; നെക്രാസൊവിന്റെ "Adventures of Captain Vrungel"; ആരെഴുതിയതാണെന്ന് ഓര്‍‌മ്മയില്ലാത്ത "Adventures of Dennis"; യൂറി ബോന്ദരെവിന്റെ "പൊള്ളുന്ന മഞ്ഞ്"; ഓള്‍ഗ പിറോവ്‌സ്കയയുടെ "കുട്ടികളും കളിത്തോഴരും" ഇവയെല്ലാം ഇപ്പോഴും ഓര്‍‌മ്മയില്‍ നില്‍ക്കുന്നു.

ഒരു പുസ്തകം വായിച്ച് തൊണ്ടയില്‍ ഒരു ഞെരുക്കം (a lump in my throat) എന്നാദ്യമായി തോന്നിയത് "ജീവിതവിദ്യാലയം" വായിച്ചപ്പോഴായിരിക്കണം. "Adventures of Dennis" പോലെ നല്ല ഒരു പുസ്തകം പത്തുവയസ്സുകാര്‍‌ക്കുവേണ്ടിയുള്ള പുസ്തകങ്ങളുടെ ഇടയില്‍ ഞാന്‍ അധികം കണ്ടിട്ടില്ല. സോവിയറ്റ് യൂണിയന്റെ തകര്‍‌ചയ്ക്കു ശേഷം ഈ പുസ്തകങ്ങളൊന്നും ഇപ്പോള്‍ കാണാനേയില്ല. ഇതെല്ലാം മലയാളത്തില്‍ വിവര്‍‌ത്തനം ചെയ്തിരുന്ന ഗോപാലകൃഷ്ണനും, ഓമനയ്ക്കുമൊക്കെ എന്തു സംഭവിച്ചിരിക്കണം എന്നു ഞാനിപ്പോഴും ആ പഴയപുസ്തകങ്ങള്‍ കാണുമ്പോള്‍ ഓര്‍‌ക്കാറുണ്ട്.

ഇപ്പോള്‍ ഇതെല്ലാം വിളമ്പുന്നതിനു കാരണമുണ്ട്. രണ്ടു ദിവസം മുമ്പ് മറ്റെന്തോ നെറ്റില്‍ തിരയുമ്പോള്‍ യാദൃശ്ചികമായി ഞാന്‍ ഇവിടെ എത്തിപ്പെട്ടു. ഞാന്‍ ഒരുപാടു സന്തോഷിച്ചു. ഈവക പുസ്തകങ്ങള്‍ ഇഷ്ടമുള്ള മറ്റാരെങ്കിലുമുണ്ടെങ്കില്‍ ഇതാണു നിങ്ങളുടെ അവസരം. എത്രനാള്‍ ആ ലിങ്കു തുടരും എന്നു പിടിയില്ല; "ശീഘ്രസ്യ ശുഭം" എന്നോ മറ്റോ ഉണ്ടല്ലോ.




വെള്ളിയാഴ്ച വിശേഷം:
ന്യൂ യോര്‍‌ക്കില്‍ നിന്ന് ഫ്ലോറിഡയിലേക്കുപോകുന്ന ഫ്ലൈറ്റിനുവേണ്ടി കാത്തിരിക്കുമ്പോഴാണ്‌ ആ കുടുംബത്തെ ഞാന്‍ പരിചയപ്പെട്ടത്. അച്ഛന്‍, അമ്മ, അഞ്ചു മക്കള്‍. - സ്വര്‍‌ണ്ണമുടിയും, നീലക്കണ്ണുകളുമായി ഒരു ടിപ്പിക്കല്‍ സായിപ്പുകുടുംബം. പരിചയപ്പെടലിന്റെ ഭാഗമായി ഞാന്‍ കുട്ടികളുടെ പേരുകളും ചോദിച്ചു. അയാള്‍ പറഞ്ഞു : "മൈക്ക്, ജോ, മേരി, കാതറീന്‍, വാങ്ങ് ഹുണ്‍ ഷയ്". അവസാനത്തെ പേരുകേട്ട് ഞാന്‍ ഒന്നു സംശയിച്ചു. പിന്നെ ധൈര്യം സംഭരിച്ചു ചോദിച്ചു, "എന്തേ അവസാനത്തെ കുട്ടിക്കു മാത്രം അങ്ങനെയൊരുപേര്‌?"
അയാള്‍ വിശദീകരിച്ചു, ആദ്യത്തെ മക്കളുടെ പേരുകളൊക്കെ സാധാരണ പോലെയാണിട്ടത്; അമേരിക്കയില്‍ പിറക്കുന്ന അഞ്ചുപേരില്‍ ഒരാള്‍ ഒരു ചൈനീസ് വംശജനായിരിക്കുമെന്ന പത്രവാര്‍‌ത്ത കണ്ടത് അഞ്ചാമത്തെ മകന്‍ പിറന്നപ്പോഴാണ്‌. അപ്പോള്‍പ്പിന്നെ ചൈനീസ് പേരല്ലാതെ?

[ഉമേഷ്, വെള്ളെഴുത്ത്, ബാബു കല്യാണം, ശ്രീഹരി, പേരടി, ജോഷി മുതലായ മഹാരഥന്‍മാര്‍ അണിനിരന്ന് ക്രൂരമൃഗങ്ങള്‍, തരുണീമണികള്‍, സാദ്ധ്യതകള്‍ എന്നിവയെപ്പറ്റി ഘോരഘോരം ചര്‍‌ച്ചചെയ്യുന്നത് വായിച്ചെങ്കിലും എനിക്ക് ഒന്നും മനസ്സിലായില്ല. അതിനാല്‍ പണ്ടെവിടെയോ വായിച്ച ഒരു വളിപ്പിന്റെ തര്‍‌ജ്ജമ എന്റെ വക.]

Monday, March 9, 2009

സം‌വിധാനം: അതിവിനയന്‍

കിളിമഞ്ജാരോ പര്‍‌വ്വതത്തില്‍ മഞ്ഞുവീഴുന്ന നാളുകളില്‍ വെളിയിലിറങ്ങാന്‍ വിഷമം. അപ്പോഴൊക്കെ ഉല്ലാസത്തിനൊരേയൊരുവഴി മലയാളം റ്റീവീ ചാനലുകളാണ്‌. ഇന്റര്‍‌നെറ്റ് കഴിഞ്ഞാല്‍ മനുഷ്യരാശിക്ക് ഏറ്റവും ഉപകാരപ്പെട്ടിരിക്കുന്ന കണ്ടുപിടിത്തം റ്റീവീ റിമോട്ടായിരിക്കണം. ചുള്ളിക്കാട് ചട്ടം കെട്ടിയപോലെ "ഓറഞ്ചുനീരില്‍ ഹിമക്കട്ട ചാലിച്ച ശീത-തീക്ഷ്ണമായ വോഡ്‌ക" നുണഞ്ഞുകൊണ്ട് സൂര്യയില്‍ നിന്നും കൈരളിയിലേക്കും, മറിച്ചും സ്കേറ്റു ചെയ്ത് ഞാന്‍ എന്റെ വൈകുന്നേരങ്ങള്‍ ആഘോഷിക്കുന്നു.

"വിനയം/ബഹുമാനം ജട്ടി പോലെയാണ്‌; ഉള്ളിലുണ്ടായിരിക്കണം, എന്നാല്‍ വഴിനീളെ പ്രദര്‍‌ശിപ്പിച്ചുകൊണ്ടുനടക്കരുത്" എന്ന അര്‍‌ത്ഥത്തില്‍ ഒരു ചൊല്ലുണ്ട് ഇംഗ്ലീഷില്‍. മലയാളം റ്റീവീ ചാനലുകളില്‍ സംഗീതത്തോടു ബന്ധപ്പെട്ട റിയാലിറ്റി ഷോകള്‍ അവതരിപ്പിക്കുന്നവര്‍ കേട്ടിട്ടിരിക്കാത്ത ഒരു ചൊല്ലായിരിക്കണം അത്. പ്രശസ്തഗായിക ചിത്ര എല്ലവര്‍ക്കും "ചിത്രേച്ചി"യാണ്‌. ശ്രീമതി എസ് ജാനകി "ജാനകിയമ്മ"യും, യേശുദാസ് "യേശുദാസ് സാറു"മത്രേ. ഇപ്പറഞ്ഞവരുമായി യാതൊരു തരത്തിലുള്ള വ്യക്തിബന്ധങ്ങളോ, പരിചയമോ ഇല്ലാത്ത ആളുകളാണ്‌ ഇങ്ങനെ തട്ടിമൂളിക്കുന്നതെന്നും ഓര്‍ക്കണം. ഇതൊക്കെ ഒരുവിധം അരോചകമാണെങ്കിലും ഒരുവിധം സഹിക്കാം. പക്ഷേ കിഷോര്‍കുമാറിനെ കിഷോര്‍കുമാര്‍ സാറാക്കുമ്പോഴോ? മൊഹമ്മദ് റഫിയെ "റാഫിസ്സാറാ"ക്കുമ്പൊഴോ? ചോര നമുക്കു തിളയ്ക്കുകയില്ലേ ഞരമ്പുകളില്‍? ഇതിങ്ങനെ തുടര്‍‌ന്നാല്‍ എവിടെപ്പോയി നില്‍ക്കും? "റഫി കി യാദേം" എന്ന സിഡിക്കുപകരം "റാഫിസ്സാര്‍ കീ യാദേം"? "ഹിറ്റ്‌സ് ഓഫ് കെ എല്‍ സൈഗാള്‍‍" എന്നതിനുപകരം "ഹിറ്റ്‌സ് ഓഫ് സൈഗാളേട്ടന്‍"? പ്രത്യേകിച്ചും കള്ളുകുടിച്ചിരിക്കുന്ന സമയത്ത് ഇങ്ങനത്തെ അനൗണ്‍സ്‌മെന്റ് ഉണ്ടായാല്‍ വാളുവച്ചുപോയതു തന്നെ. ഏറ്റവും കഷ്ടം, ഇന്നാളൊരിക്കല്‍ കോം‌പിയര്‍ പെണ്‍കൊടി പാടാന്‍ വന്ന കൊച്ചിനോടു ചോദിച്ചതായിരുന്നു. ആദ്യമേ തന്നെ കൊച്ചു പറഞ്ഞു കൊച്ചിനിഷ്ടമുള്ള സംഗീത സം‌വിധായകര്‍ കല്യാണ്‍‌ജി-ആനന്ദ്‌ജി ആണെന്ന്. അതു ക്ലിക്കാവാതെ, കോം. പെണ്‍. വീണ്ടും കൊച്ചിനെ പെസ്റ്റര്‍ ചെയ്തു: "കല്യാണ്‍‌ജി ആനന്ദ്‌ജി സാറിന്റെ ഏതു പാട്ടാണ്‌ മോള്‍‌ക്ക് ഏറ്റവും ഇഷ്ടം?" മരണാനന്തര ജീവിതം എന്നൊന്നില്ല എന്ന് എനിക്കു മനസ്സിലായതന്നാണ്‌; അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കില്‍ കല്യാണ്‍‌ജി ആ സമയം അവിടെ അവതരിച്ച് നെഞ്ചത്തടിച്ചു കരയുമായിരുന്നല്ലോ.

പണ്ടിതുപോലെയാണ്‌ നമ്മുടെ കേരളാവിദ്യാഭ്യാസമന്ത്രി ടി എം ജേക്കബ് "ഗാന്ധിജി സര്‍‌വകലാശാല" ഉണ്ടാക്കിയത്; ഹിന്ദിക്കാര്‍ ആ പേരു കേട്ടു തലകുത്തിച്ചിരിച്ചു. "കെ എം മാണിസ്സാര്‍ സര്‍‌വ്വകലാശാല" എന്നുപറഞ്ഞൊരെണ്ണം അവരുണ്ടാക്കിയിരുന്നെങ്കില്‍ നമ്മളും ചിരിക്കുമായിരുന്നില്ലേ? ഏതായാലും, ദൈവാധീനത്തിന്‌ ഒന്നു രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ ഏതോ പുതിയ സാറിനു ഭൂതോദയം വന്നിട്ട് അതിനെ മാറ്റി "മഹാത്മാഗാന്ധി സര്‍‌വ്വകലാശാല"യാക്കി.

ബ്ലോഗിലും നാം ഒരുപാടുകാണുന്നതാണ്‌ അതിവിനയം. സാറും, മാഷും, ജിയും ഒക്കെ എല്ലാവരും ചവറുപോലെ ഉപയോഗിക്കുന്നു. ചില സന്ദര്‍‌ഭങ്ങളില്‍ ഇതില്ലാതെ നിവര്‍‌ത്തിയില്ല; കാരണം, തമ്മില്‍ നേരിട്ടറിയുന്ന ഒരുപാടുപേര്‍ മലയാളം ബ്ലോഗുകളെഴുതുന്നുണ്ട്. പുതുമക്കാരനായിരുന്ന നാളുകളില്‍ ഞാനും ഇതുപോലെയായിരുന്നു. പക്ഷേ എന്റെ കണ്ണു തുറന്നത് ഇതുവായിച്ചപ്പോഴാണ്‌. ഇപ്പോള്‍ എനിക്കുമില്ല ജട്ടിപ്രദര്‍‌ശനം എന്നു സന്തോഷത്തോടെ അറിയിക്കട്ടെ.